ആലുവ : കിഴക്കമ്പലത്തെ 20-20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ
വലിയ ഗൂഢാലോചനയാണ് കാണാൻ കഴിയുന്നതെന്ന് കിറ്റക്സ് എം ഡി സാബു എം.ജേക്കബ്.
ഗൂഢാലോചനയിൽ ആശുപത്രിയുടെ പങ്ക് വലുതാണെന്നും, സി പി എം, എം എൽ എ, പി വി ശ്രീനിജൻ സ്വാധീനം ഉപയോഗിച്ച് വലിയ അട്ടിമറിയാണ് നടത്താൻ ശ്രമിച്ചതെന്നും സാബു ജേക്കബ് ആരോപിച്ചു
മരണം നടക്കുന്നതിന് 40 മിനിറ്റ് മുമ്പ് കൊറോണ ടെസ്റ്റ് എടുത്തു എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ദീപുവിനേറ്റ ശാരീരിക പരിക്ക് കാണാതിരിക്കാൻ കൊറോണ പോസിറ്റീവ് ആണെന്ന് കാട്ടി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു കെട്ടി, മുഖം മാത്രമാണ് ബന്ധുക്കളെ കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു .
ബന്ധുക്കളുടെയും പ്രവർത്തകരുടെയും എതിർപ്പിനെ തുടർന്നാണ് പോസ്റ്റുമോർട്ടം കോട്ടയത്ത് നടത്തിയത്.
ദീപു മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ നിന്നും മരണം സംഭവിച്ചതായി അറിയിച്ചത്.
ആശുപത്രി അധികൃതർ മരണം മറച്ചുവെച്ചതായും, ഇതിന് മുൻകൂർ ജാമ്യം എന്ന നിലയിലാണ് മൃതശരീരം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ബന്ധുക്കളെ കാട്ടിയതെന്നും സാബു ജേക്കബ് പറഞ്ഞു .
കളമശേരിയിലായിരുന്നു പോസ്റ്റ് മോർട്ടം നടത്തിയിരുന്നതെങ്കിൽ മരണകാരണം ലിവർ സിറോസിസ് ആകുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കോട്ടയത്ത് നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട് തിരുത്താൻ ഒരു മന്ത്രിയുടെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടായതായും സാബു വ്യ്കതമാക്കി .
ട്വൻറി ട്വൻറി പ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്, സി പി എം കുടുംബാംഗവും, മുൻ സിപി എം പ്രവർത്തകനുമായ ദീപുവിനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശ്രീനിജന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മർദ്ദനത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ദീപു മരിക്കുന്നത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
Comments