കൊച്ചി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുക്രെയ്നിലെ യുദ്ധമുഖത്ത് നിന്ന് 17,000 ലധികം ഇന്ത്യക്കാരെ രക്ഷിച്ച് മാതൃരാജ്യത്ത് എത്തിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്രമന്ത്രിമാരെയടക്കം യുക്രെയ്ന്റെ അതിർത്തി രാജ്യങ്ങളിൽ വിന്യസിച്ചതും അവഗണിച്ചാണ് യെച്ചൂരി കേന്ദ്രസർക്കാറിനെതിരെ വിമർശനമുയർത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിപിഎമ്മിനെ ഭയമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. മോദി പോലും രാജ്യത്തിന്റെ ഒരു മൂലയിലുള്ളതായി അദ്ദേഹം ആക്ഷേപിക്കുന്ന സിപിഎമ്മിനെ ഭയക്കുന്നുവെന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
ബിജെപിയെ ഒറ്റപ്പെടുത്തണമെന്നും അതിനായി സിപിഎമ്മിനെയും ഇടത് മതേതര ജനാധിപത്യ ചേരിയെയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്ന് യെച്ചൂരി പറഞ്ഞു.കോൺഗ്രസ് ദുർബലമായി കൊണ്ടിരിക്കുകയാണെന്നും ബിജെപിയെ തകർക്കാൻ കോൺഗ്രസിന് ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യയെ പൂർണമായും തള്ളിക്കളയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്നും യുക്രെയ്ന്റെ സ്വതന്ത്ര പരമാധികാരം നിലനിൽക്കണം.സൈനിക നടപടിയല്ല തർക്ക പരിഹാരത്തിന് പോംവഴിയെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.ഒരു രാജ്യത്തിന്റെ സുരക്ഷ മറ്റൊരു രാജ്യത്തെ ബാധിക്കരുത്. അമേരിക്ക നാറ്റോ വ്യാപിപ്പിക്കില്ലെന്ന ഉറപ്പ് പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. റഷ്യയുടെ യുദ്ധം അമേരിക്കയ്ക്കും നാറ്റോയ്ക്കുമെതിരെയാണെന്നും യുദ്ധം തുടർന്നാൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments