ഫ്‌ളോറിഡ: ഇലോൺ മസ്‌കിന്റെ സ്വകാര്യ ജെറ്റിനെ ട്രാക്ക് ചെയ്തതിലൂടെ ലോക പ്രശസ്തനായി മാറിയ കൗമാരക്കാരനാണ് ജാക്ക് സ്വീനി. ടെസ്ലയുടെയും സ്പേസ് എക്സിന്റെ മേധാവിയായ, ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്‌കിന്റെ വിമാനം ട്രാക്ക് ചെയ്യുക എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല എന്നത് തന്നെ കാരണം. ഇപ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ വിമാനങ്ങളെ പിന്തുടരുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ജാക്ക് സ്വീനി.
ഫ്‌ളോറിഡ സ്വദേശിയും 19-കാരനുമായ ജാക്ക് സ്വീനി റഷ്യയിലെ അതിസമ്പന്നരുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങളെ നിരീക്ഷിക്കുമെന്നാണ് വിവരം. പുടിന്റെയും റഷ്യയിലെ മറ്റ് വിമാനങ്ങളുടെയും തത്സമയ ലൊക്കേഷൻ ട്വിറ്റർ പേജിലൂടെ അപ്പപ്പോൾ പങ്കുവെക്കുകയാണ് ജാക്ക്.
@RUOligarchJets and @Putinjte എന്നീ രണ്ട് പുതിയ ട്വിറ്റർ അക്കൗണ്ട് നിർമിച്ചാണ് ജാക്ക് വിവരങ്ങൾ പങ്കുവെക്കുന്നത്. ഇതിലൂടെ റഷ്യയിലെ ശതകോടീശ്വരന്മാരുടെയും പ്രസിഡന്റിന്റെയും സ്വകാര്യ വിമാനങ്ങൾ എവിടെയാണെന്ന് ജാക്ക് ആളുകളെ അറിയിക്കുന്നു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ പുടിനെ ട്രാക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അഭ്യർത്ഥനകൾ ജാക്കിന് ലഭിച്ചിരുന്നു. എന്നാൽ യുദ്ധം ആരംഭിച്ചതോടെ ഈ ആവശ്യം ഉന്നയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി. ഇതോടെയാണ് പുടിന്റെയും റഷ്യൻ പ്രഭുക്കരുടെയും വിമാനങ്ങൾ ട്രാക്ക് ചെയ്യാൻ ജാക്ക് തുടങ്ങിയത്.
ഇലോൺ മസ്‌കിന്റെ വിമാനത്തെ ട്രാക്ക് ചെയ്യാൻ ഉപയോഗിച്ച അതേ സാങ്കേതിക വിദ്യയാണ് ജാക്ക് ഇവിടെയും പ്രയോഗിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ റഷ്യൻ പ്രസിഡന്റിനെ കേന്ദ്രീകരിക്കുന്ന ട്വിറ്റർ അക്കൗണ്ട് 2,00,000ത്തിലധികം ഫോളോവേഴ്സിനെ നേടി.
ചെൽസി ഫുട്‌ബോൾ ക്ലബ്ബിന്റെ ഉടമയായ റോമൻ അബ്രമോവിച്ച്, റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ പ്രകൃതിവാതക കമ്പനിയായ നൊവാടെക്കിന്റെ തലവൻ ലിയോണിഡ് മിഖേൽസൺ, റഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന് വിളിക്കപ്പെടുന്ന അലിഷർ ഉസ്മനോവ് എന്നിവരുടെ വിമാന ലൊക്കേഷനാണ് ജാക്കിന്റെ രണ്ടാമത്തെ പുതിയ ട്വിറ്റർ അക്കൗണ്ടിൽ വെളിപ്പെടുത്തുന്നത്.
Comments