മൊഹാലി: ഇന്ത്യാ-ശ്രീലങ്ക ആദ്യ ടെസ്റ്റിന് ഇന്ന് പഞ്ചാബിലെ മൊഹാലിയിൽ തുടക്കം. രോഹിത് ശർമ്മ നായകനാകുന്ന ആദ്യ സമ്പൂർണ്ണ ടെസ്റ്റ് പരമ്പരയിൽ മുൻ നായകൻ വിരാട് കോഹ് ലി തന്റെ 100-ാം ടെസ്റ്റിനിറങ്ങുന്നു എന്നതാണ് പ്രത്യേകത. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യക്കു തന്നെയാണ് പരമ്പരയിൽ മേൽകൈ. മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്.
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മദ്ധ്യനിരയുടെ പാളിച്ച ഇല്ലാതാക്കിയാണ് ടീം ഇറങ്ങുന്നത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളെന്ന് അറിയപ്പെട്ടിരുന്ന അജിങ്ക്യാ രഹാനേയും രാഹുൽ ദ്രാവിഡിന്റെ പകരക്കാരനെന്ന് വിശേഷിപ്പിക്കപ്പെട്ട ചേതേശ്വർ പൂജാരയേയും മാറ്റിനിർത്തിക്കൊണ്ടുള്ള ആദ്യ പരമ്പരകൂടിയാണ് ഇത്. ഇവർക്ക് പകരമായി ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കുമാണ് സാദ്ധ്യത. എന്നാൽ മദ്ധ്യനിരയിൽ മികച്ച ടെസ്റ്റ് റെക്കോഡുള്ള ഹനുമാ വിഹാരിയ്‌ക്കും സാദ്ധ്യതയുണ്ട്.
ഓപ്പണർ റോളിൽ രോഹതിനൊപ്പം മായങ്ക് അഗർവാളെത്തുമോ എന്നതും ആരാധകർ നോക്കിയിരിക്കുന്നു. മദ്ധ്യനിരയിൽ രവീന്ദ്ര ജഡേജയും ആർ.അശ്വിനും ജയന്ത് യാദവും ബാറ്റിംഗിന്റെ ആഴംകൂട്ടും. മൂന്ന് പേരും ഓൾറൗണ്ട് മികവുള്ള മികച്ച താരങ്ങളാണ്. കുൽദീപ് യാദവിനും സൗരഭ് കുമാറിനും സാദ്ധ്യതയുണ്ട്. പേസ് നിരയിൽ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഉണ്ടെങ്കിലും ഒരാൾ പുറത്തുപോകും. ജസ്പ്രീത് ബ്രൂംമ്രയാണ് പേസ് നിരയെ നയിക്കുക.
ശ്രീലങ്കയെ നയിക്കുന്നത് ദിമുത് കരുണരത്‌നെയാണ്. ലാഹിരു തിരുമാനേ, പാതും നിസ്സാങ്ക, മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ദിനേഷ് ചാന്ദിമാൽ, ചരിത അസാലങ്ക, നിരോഷൻ ഡിക്വെല്ല, സുരാംഗ ലാക്മാൽ, ലസിത് എംബുൽഡീനിയ, പ്രവീൺ ജയവിക്രമ, വിശ്വേശ ഫെർണാണ്ടോ, ലാഹിരു കുമാര എന്നിവരിൽ നിന്നാണ് ഇന്ന് ഇറങ്ങുന്നവരെ പരിഗണിക്കുന്നത്.
Comments