ന്യൂഡൽഹി: താലിബാൻ ഭരണം പിടിച്ചതോടെ സാമ്പത്തികമായി തകർന്ന അഫ്ഗാനിസ്ഥാന് കൈത്താങ്ങായി ഇന്ത്യ. വാഗ്ദാനം ചെയ്തതിൽ 2000 മെട്രിക് ടൺ ഗോതമ്പ് കൂടി ഇന്ത്യ കൈമാറി.
അമൃത് സർ, അട്ടാരി അതിർത്തി വഴി ഈ ട്രക്കുകൾ അഫ്ഗാനിലെ ജലാലാബാദിലെത്തും.
അഫ്ഗാൻ ജനതയോടുളള മാനുഷീക പരിഗണന വെച്ച് 50,000 മെട്രിക് ടൺ ഗോതമ്പ് നൽകുമെന്ന് ഇന്ത്യ വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഗോതമ്പുമായി ട്രക്കുകൾ അയച്ചത്.
പാകിസ്താൻ വഴിയാണ് ട്രക്കുകൾ അഫ്ഗാനിസ്ഥാനിലെത്തുക. യുഎന്നിന്റെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഗോതമ്പ് അഫ്ഗാനിൽ വിതരണം ചെയ്യുക. അഫ്ഗാനിലെ ജനങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഏതാനും ആഴ്ചകൾക്കുളളിൽ 3.6 ടൺ മെഡിക്കൽ സാധനങ്ങളും അഞ്ച് ലക്ഷം കൊറോണ പ്രതിരോധ വാക്‌സിനുകളും അഫ്ഗാനിസ്ഥാന് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയാണ് ആദ്യ ബാച്ച് ട്രക്കുകൾ അമൃത്സറിൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ മാസം അവസാനം 2500 മെട്രിക് ടൺ ഗോതമ്പാണ് ആദ്യഘട്ടത്തിൽ ഇന്ത്യ നൽകിയത്. 50 ട്രക്കുകളിലായിരുന്നു ഇന്ത്യ ഗോതമ്പ് കയറ്റി വിട്ടത്.
Comments