ഹൈദരാബാദ്: കണ്ണിൽ ഹാർപ്പിക് ഒഴിച്ച് വൃദ്ധയെ അന്ധയാക്കി വീട് കൊള്ളയടിച്ചതായി പരാതി.സംഭവത്തിൽ വീട്ടുജോലിക്കാരിയെ പോലീസ് പിടികൂടി.ഹൈദരാബാദാണ് സംഭവം. ഹാർപ്പികും സന്ദു ബാമും ചേർത്താണ് വേലക്കാരിയായ സ്ത്രീ വൃദ്ധയുടെ കണ്ണിലൊഴിച്ച് ഇവരെ അന്ധയാക്കിയത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സെക്കന്ദരാബാദിലെ നചരാം കോംപ്ലക്‌സിൽ താമസിക്കുന്ന 73കാരിയായ ഹേമാവതിയാണ് ആക്രമണത്തിനിരയായത്.വിദേശത്തുള്ള ഹോമാവതിയുടെ മകൻ അമ്മയെ നോക്കുന്നതിനും വീട്ടുജോലിക്കുമായാണ് ഭാർഗവിയെ നിയമിച്ചത്.2021 ഓഗസ്റ്റിൽ നിയമിതയായത് മുതൽ ഇവർ കവർച്ചയ്‌ക്കായി അവസരം കാത്തു നിൽക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തുടർന്ന് ഒക്ടോബർ മാസം ഹേമാവതി കണ്ണ് ചൊറിയുന്നത് കണ്ട പ്രതി കണ്ണിലെന്തെങ്കിലും മരുന്ന് ഒഴിക്കാമെന്ന് പറഞ്ഞു.ഹാർപ്പിക്കും സന്ദു ബാമും വെള്ളത്തിൽ കലർത്തി കണ്ണിലൊഴിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് ശേഷം, ഹേമാവതിയുടെ കണ്ണിന് അണുബാധയുള്ളതായി തോന്നുകയും ആശുപത്രിയിൽ കാണിക്കുകയുമായിരുന്നു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ദിവസങ്ങൾ കഴിയും തോറും കാഴ്ച കൂടുതൽ മങ്ങിയതോടെ മകൻ വിദേശത്ത് നിന്നെത്തി ഹോമാവതിയെ മറ്റൊരു ആശുപത്രിയിൽ കാണിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹേമാവതിയുടെ കണ്ണിൽ വിഷം കലർന്ന മിശ്രിതം വീണിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി.
ഇതോടെ ഭാർഗവിയെ സംശയം തോന്നിയ കുടുംബം പോലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിലാണ് ഹോമാവതിയിൽ നിന്ന് പണവും സ്വർണവും കവർച്ച ചെയ്യാനായി കണ്ണിൽ ഹാർപ്പിക് ഒഴിച്ച് അന്ധയാക്കിയതെന്ന് യുവതി വെളിപ്പെടുത്തിയത്. ഹോമാവതിയുടെ പക്കൽ നിന്ന് 40,000 രൂപയും രണ്ട് സ്വർണ വളയും മാലയും കവർന്നതായി പ്രതി വെളിപ്പെടുത്തി.















