ഹണിട്രാപ്പിൽ കുടുങ്ങി ജീവിതം നഷ്ടപ്പെട്ട നിരവധി പേരുടെ ദുരനുഭവങ്ങൾക്ക് കേരളം സാക്ഷിയാകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എത്ര തവണ ജാഗ്രത നിർദേശം ലഭിച്ചാലും വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യമാണ് ഹണിട്രാപ്പ്. വലയിൽ കുടുങ്ങുന്നവരും കുടുക്കുന്നവരും ഇപ്പോഴും സുലഭമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എത്തുകയാണ് കേരള പോലീസ്.
അപരിചിതരിൽ നിന്നും വീഡിയോ കോൾ വരുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന്റെ നിർദേശം. വാട്‌സാപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് അശ്ളീല ദൃശ്യം പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്‌തെടുക്കുകയും ചെയ്യും. ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തും.
സമൂഹ മാദ്ധ്യമങ്ങളിലും യൂട്യൂബിലും വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകും. എന്നാൽ ഇത്തരം തട്ടിപ്പ് സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തും. ലിങ്ക് പരസ്യമാക്കുമെന്ന് പറയുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങുന്നതാണ് പതിവ്. ഫേസ്ബുക്ക് പോലുള്ള മാദ്ധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. അതിനാൽ ഏവരും സൂക്ഷിക്കണമെന്നും അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ച് ഓർക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി.
Comments