ടൊറന്റോ: കഴിഞ്ഞ ഏതാനും നാളുകളായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ചയും ആക്രമണങ്ങളും നടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേരെ പിടികൂടി പോലീസ്. കാനഡയിലെ ടൊറന്റോയിലുള്ള ആരാധനലായങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. പ്രതികൾ മൂവരും പഞ്ചാബി കനേഡിയൻമാരാണ്. ടൊറന്റോയിലുള്ള ഹിന്ദു, ജൈന ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലുമാണ് ഇവർ കവർച്ചയും ആക്രമണവും നടത്തിയത്.
2021 നവംബർ മുതൽ 2022 മാർച്ച് വരെ സംഘം നിരവധി ആക്രമണങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ട്. വിവിധ ആരാധനാലയങ്ങളിൽ നിന്നായി 30,000 ഡോളറിലധികം തുക ഇവർ മോഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ നാലാമതൊരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. ബ്രാംപ്ടണിൽ നിന്നുള്ള 39-കാരനായ ജഗദീഷ് പന്ദർ, 31- കാരനായ ഗുർഷൺജീത് ധിൻസ, 42-കാരനായ പർമീന്ദർ ഗിൽ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിനെതിരെ 78 കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്.
പത്ത് ദിവസത്തിനുള്ളിൽ ആറ് ക്ഷേത്രങ്ങളിലാണ് സംഘം അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയത്. ഭണ്ഡാരങ്ങളിലെ പണവും സംഘം മോഷ്ടിച്ചിരുന്നു. പ്രതിഷ്ഠകളിൽ ചാർത്തിയ ആഭരണവും സംഘം കവർച്ച ചെയ്തു. കൂടാതെ രണ്ട് ജൈനക്ഷേത്രങ്ങളും രണ്ട് ഗുരുദ്വാരകളും ആക്രമിച്ചവയിൽ ഉൾപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. ആരാധനലായങ്ങൾ തകർത്തതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുകയാണ്.
Comments