ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ കടുത്ത മദ്യപാനിയാണെന്ന പരാമർശത്തെ തള്ളി മാനേജർ ജെയിംസ് എർസ്‌കിൻ. ഷെയ്ൻ വോൺ മുഴുകുടിയനല്ല.. എന്നാൽ വലിയൊരു മദ്യപാനിയാണെന്ന് എല്ലാവരും കരുതുന്നു. പക്ഷേ അങ്ങനെയല്ല.. അദ്ദേഹത്തിന് ഒരിക്കൽ ഞാനൊരു വൈൻ കൊടുത്തു. പത്ത് വർഷത്തിനപ്പുറവും ആ വൈൻ അവിടെത്തന്നെയുണ്ട്.. അവൻ മദ്യപിക്കില്ല.. മയക്കുമരുന്ന് ഉപയോഗിക്കാറില്ല.. ലഹരിവസ്തുക്കളെ അദ്ദേഹം വെറുത്തിരുന്നുവെന്നും മാനേജർ ജെയിംസ് എർസ്‌കിൻ പ്രതികരിച്ചു.
ഹൃദയാഘാതം മൂലമാണ് താരത്തിന് അന്ത്യം സംഭവിച്ചത്. എന്നാൽ തായ്‌ലാൻഡിൽ വെച്ച് മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെ ഷെയ്ൻ വോണിനെതിരായ ആരോപണങ്ങൾക്ക് ശക്തിപ്രാപിച്ചു. എന്നാൽ വോൺ ഡയറ്റിങ്ങിലായിരുന്നുവെന്നും ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും മാനേജർ വ്യക്തമാക്കി. ശരീരഭാരം കുറയ്‌ക്കാൻ പ്രയത്‌നിച്ചിരുന്ന വോൺ മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘകാലമായി വോണിന്റെ മാനേജറാണ് ജെയിംസ് എർസ്‌കിൻ. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സ്പിന്നറെന്ന ഖ്യാതി സ്വന്തമാക്കിയ ഷെയ്ൻ വോണിന് വിവാദങ്ങളും കൂടപ്പിറപ്പായിരുന്നു. വോൺ മദ്യപാനിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നുമുള്ള വാദങ്ങൾ പലപ്പോഴായി ഉയർന്നിട്ടുണ്ട്. മരണാനന്തരവും ഇത്തരം ആരോപണങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ എല്ലാം തെറ്റായ ആരോപണങ്ങളാണെന്നാണ് മാനേജർ ജെയിംസ് എർസ്‌കിന്റെ പ്രതികരണം.
Comments