വർഷങ്ങൾക്ക് മുൻപ് സ്വന്തം അച്ഛൻ കമ്യൂണിസ്റ്റ് ഭീകരതയ്‌ക്ക് ഇരയായപ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചു നിന്ന പെൺബാല്യം… ഈ നടുക്കുന്ന സംഭവം ആ പെൺകൊടിയ്‌ക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികൾ…. വെടി ഉണ്ടകളാൽ തുളഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന അച്ഛനെ രൂപം അവളെ എല്ലാ രാത്രികളിലും വിളിച്ചുണർത്തും…. വർഷങ്ങൾ കടന്നുപോയെങ്കിലും ഈ ഓർമ്മകൾക്ക് മരണമുണ്ടായില്ല… എങ്കിലും അവളുടെ ലക്ഷ്യത്തിലേയ്‌ക്കുള്ള പ്രയാണത്തിന് കൂച്ചുവിലങ്ങിടാൻ ആ ദുരന്തത്തിനോ അതിന് കാരണക്കാരായവർക്കോ സാധിച്ചില്ല. ഛത്തീസ്ഗഡിലെ ബസ്തർ ഗ്രാമത്തിലേയ്‌ക്ക് മിസ് ഇന്ത്യാ പട്ടം എത്തിച്ച ലിപി മെഷ്‌റാമിന്റെ ജീവിതമാണ് നമ്മൾ പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് ഭീകരത കൊടികുത്തി വാഴുന്ന ചുരുക്കം ചില ഇന്ത്യൻ ഗ്രാമങ്ങളിലൊന്നാണ് ചത്തീസ്ഗഡിലെ ബസ്തർ. ചോര മണക്കുന്നതാണ് ഇവിടുത്തെ വഴികൾ. കണ്ണിൽ ചോരയില്ലാത്ത കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തുന്ന കൂട്ടക്കൊലകൾക്ക് കുപ്രസിദ്ധമായ ബസ്തർ എക്കാലവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ ഗ്രാമമാണ്. 2009 ൽ ലൗണ്ടിഗുഡയിലെ വീടിനുമുന്നിൽവെച്ചാണ് ലിപിയുടെ പിതാവ് വിനയ് മെശ്രാമിനെ കമ്യൂണിസ്റ്റ് ഭീകരരുടെ സംഘം വെടിവെച്ചുകൊന്നത് . 3 തവണ വെടിയേറ്റ ലിപിയുടെ പിതാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ ആ സംഭവങ്ങൾ ലിപിയ്‌ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ കരുത്ത് നൽകി. അച്ഛന്റെ കൊലപാതകത്തിന് ശേഷം മക്കൾക്ക് ജീവിക്കാനുള്ള കരുത്തേകിയത് അമ്മയാണ്. ഗോവയിൽ സംഘടിപ്പിച്ച മിസ് ഇന്ത്യ മത്സരത്തിലാണ് ലിപി വിജയകിരീടം ചൂടിയത്. 30 ഓളം പേരെ പരാജയപ്പെടുത്തിയാണ് ലിപി വിജയം കരസ്ഥമാക്കിയത്. ബസ്താറിൽ നിന്നും മിസ് ഇന്ത്യ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി കൂടിയാണ് ലിപി.
വീട്ടുകാരുടെ പിന്തുണയും സുഹൃത്തുക്കളുടെ പ്രോത്സാഹനവും തനിക്ക് കരുത്ത് നൽകിയെന്നും ലിപി പറയുന്നു. ‘എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു, ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. ബസ്തറിലെ ഒരു ഗ്രാമപ്രദേശത്ത് നിന്ന് ഇറങ്ങിയ എനിക്ക് നഗരത്തിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ വീട്ടുകാരും സുഹൃത്തുക്കളും എന്നെ പ്രോത്സാഹിപ്പിച്ചു. എന്ന് ലിപി പറഞ്ഞു.
എന്തായും സൗന്ദര്യ രംഗത്ത് മാത്രമല്ല ലിപി തിളങ്ങാൻ ഉദ്ദേശിക്കുന്നത്. സിവിൽ സർവ്വീസ് ടെസ്റ്റിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഈ പെൺപുലി. സിനിമയിൽ നിന്നും ലിപിയെ തേടി അവസരങ്ങൾ വന്നിട്ടുണ്ട്.ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഓഡീഷന് വേണ്ടി തയ്യാറെടുക്കുകയാണ്. മികച്ച സാമൂഹ്യ പ്രവർത്തനം കണക്കിലെടുത്ത്, സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിൽ ബസ്തറിന്റെ അംബാസഡറായും ലിപിയെ നിയമിച്ചിരുന്നു. എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും പന്നോട്ടില്ല എന്ന പെൺകരുത്തിന് പര്യായമായിരിക്കുകയാണ് ഇന്ന് ലിപി മെഷ്റാം.കനൽ വഴികളിലൂടെ സഞ്ചരിച്ച് വിജയം കൈവരിച്ച ലിപിയുടെ ജീവിതം ഏവർക്കും പ്രചോദനവും പ്രോത്സാഹനവും തന്നെയെന്നതിൽ തർക്കമില്ല..














