കീവ്: യുദ്ധത്തിന് അവസാനമുണ്ടായേക്കുമെന്ന പ്രതീക്ഷയിൽ മൂന്നാംവട്ട സമാധാന ചർച്ച ആരംഭിച്ചു. ബെലാറൂസിലാണ് ചർച്ച ആരംഭിച്ചത്. ഇരു രാജ്യങ്ങളുടേയും പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.രണ്ടാം ഘട്ട ചർച്ചയിൽ ധാരണയായ മനുഷ്യത്വ ഇടനാഴിക്കെതിരെ യുക്രെയ്ൻ ആരോപണങ്ങളുമായി എത്തിയതിന്റെ പിന്നാലെയാണ് മൂന്നാം വട്ട ചർച്ച ആരംഭിച്ചത്.
6 മനുഷ്യത്വ ഇടനാഴികളും റഷ്യയിലേക്കാണെന്നും രക്ഷാ ദൗത്യത്തിനായി റഷ്യയിലേക്ക് മാത്രം ഇടനാഴി തുറന്ന തീരുമാനംഅധാർമ്മികമാണെന്നും യുക്രെയ്ൻ ചൂണ്ടിക്കാട്ടി. ഉപയോഗം ബെലാറൂസിലേക്കോ റഷ്യയിലേക്കോ പോകുന്നവർക്ക് മാത്രമെന്ന് യുക്രെയ്ൻ ആരോപിച്ചിരുന്നു.
അതേസമയം റഷ്യയുടേയും യുക്രെയ്‌ന്റെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ വ്യാഴാഴ്ച ചർച്ച നടത്തും. തുർക്കിയിലെ അന്താലിയയിൽ വച്ചാകും ചർച്ചയെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ രണ്ടു തവണയും ഇരു രാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങൾ തമ്മിൽ രഹസ്യ കേന്ദ്രത്തിൽ വെച്ച് സമാധാനചർച്ച നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചില്ലെങ്കിലും യുക്രെയ്നിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ മനുഷ്വത്വ ഇടനാഴിയൊരുക്കാൻ രണ്ടാംവട്ട ചർച്ചയിൽ ധാരണയായിരുന്നു. തുടർന്ന് ചില പ്രദേശങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പാലിക്കുകയും ചെയ്തു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയുടേയും യുക്രെയ്‌ന്റേയും പ്രസിഡന്റുമാരുമായി ചർച്ച നടത്തുകയും ഇരു നേതാക്കളും തമ്മിൽ നേരിട്ട് ചർച്ച നടത്തണമെന്ന് പുടിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments