പനാജി: കനത്ത പോരാട്ടം നടന്ന ഗോവയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് പ്രവചനം. ബിജെപിയും കോൺഗ്രസും ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയതെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നു.
40 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 13 മുതൽ 17 വരെ നേടുമ്പോൾ കോൺഗ്രസും 13 മുതൽ 17 വരെ നേടിയേക്കാമെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്.അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മിയ്‌ക്ക് രണ്ട് മുതൽ ആറ് സീ്റ്റുകൾ വരെ ലഭിച്ചേക്കാമെന്ന് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നു.
മമത ബാനർജി നേരിട്ടിറങ്ങി പ്രചരണം നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് രണ്ട് മുതൽ നാല് സീറ്റുകൾ വരേയെ നേടാൻ കഴിയൂ എന്നാണ് പ്രവചനം. എംജിപിയും രണ്ട് മുതൽ നാല് വരെ സീറ്റുകൾ നേടുമ്പോൾ എൻസിപിയും ശിവസേനയും സ്വതന്ത്രരും ചേർന്ന് നാല് സീറ്റുകൾ നേടിയേക്കാമെന്നും പ്രവചനം.
നിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്തിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് ഗോവയിൽ ബിജെപി മത്സരിച്ചത്. കഴിഞ്ഞ തവണ 40ൽ 13 സീറ്റുകളാണ് ബിജെപി നേടിയത്.അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്.മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.















