സിംഗപ്പൂർ: ചിലർ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ ആളുകൾ ചോദിക്കാറില്ലേ., നീ കഴിക്കാൻ വേണ്ടി ആണോ ജീവിക്കുന്നത്, അതോ ജീവിക്കാൻ വേണ്ടിയാണോ കഴിക്കുന്നത് എന്ന്. മനുഷ്യന് ജീവിക്കാൻ വേണ്ട സുപ്രധാന ഘടകങ്ങളിൽ ഒന്നാണ് ഭക്ഷണം. എന്നാൽ ചിലർ അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഇത്തരത്തിൽ അവരെ കളിയാക്കുന്നത്. എന്നാൽ എത്ര കഴിച്ചാലും മതിവരാതെ ഇരിക്കുന്നത് ഒരു രോഗമാണെന്ന് നിങ്ങൾക്ക് അറിയാമോ? വളരെ അപൂർവ്വമായി കാണുന്ന ഒരു തരം രോഗമാണ് എപ്പോഴുമുള്ള വിശപ്പ്.
സിംഗപ്പൂരിലെ പത്ത് വയസ്സുകാരനാണ് ഇത്തരത്തിൽ എത്ര കഴിച്ചാലും വിശപ്പ് കെടാത്ത രോഗമുള്ളത്. പ്രാഡർ-വില്ലി സിൻഡ്രോം എന്നാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ ജനിതക രോഗത്തിന്റെ പേര്. എത്രയധികം ഭക്ഷണം കഴിച്ചാലും ഡേവിഡ് എന്ന പത്ത് വയസ്സുകാരന് വിശപ്പ് ശമിക്കില്ല.
അതായത്, ഡേവിഡിന്റെ വയർ നിറഞ്ഞിരിക്കുന്നുവെന്ന് അവന്റെ തലച്ചോറ് മനസിലാക്കുന്നില്ലെന്ന് ചുരുക്കം. ഒരു ആരോഗ്യവാനായ മനുഷ്യന്റെ വയർ നിറയുമ്പോൾ, അവന്റെ തലച്ചോറിന് ഇക്കാര്യം മനസിലാകുകയും പിന്നീടാണ് ഭക്ഷണം മതിയാക്കാൻ നമ്മൾ തീരുമാനിക്കുന്നതും. എന്നാൽ ഈ രോഗം ബാധിച്ചവരുടെ വിശപ്പ് ശമിച്ചുവെന്ന് തലച്ചോർ മനസിലാക്കില്ല.
അപൂർവ്വമായ ഈ ജനിതക അവസ്ഥ വളരെ അപകടകരവുമാണ്. കാരണം, ഇത്തരത്തിൽ നിരന്തരം ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ, മനുഷ്യന്റെ ശരീരഭാരം അപകടകരമായ രീതിയിലേയ്‌ക്ക് വർദ്ധിക്കും. ഇത് മറ്റ് പല പ്രശ്‌നങ്ങൾക്കും കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മനുഷ്യശരീരത്തിലെ ക്രോമസോം നമ്പർ-15ലെ ഒരു കൂട്ടം ജീനുകളിൽ ചില ജനിതക പദാർത്ഥങ്ങൾ ഇല്ലാതാകുമ്പോഴാണ് പ്രാഡർ-വില്ലി സിൻഡ്രോം ഉണ്ടാകുന്നത്.
മറ്റൊരു വസ്തുത എന്തെന്നാൽ, ഈ രോഗാവസ്ഥയ്‌ക്ക് ചികിത്സയില്ല. അതിനാൽ, രോഗലക്ഷണങ്ങളും അനുബന്ധ ബുദ്ധിമുട്ടുകളും ഉള്ളവർ അവരുടെ അവസ്ഥ മനസിലാക്കി സ്വയം നിയന്ത്രിക്കുക എന്നതാണ് ഏക പോംവഴി. അതേസമയം, ഏത് സമയവും ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും ഈ രോഗമുണ്ടാവണമെന്നില്ല.
Comments