കീവ്: യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി.യുക്രെയ്നിൽ മനുഷ്യത്വ ഇടനാഴി തുറന്ന പശ്ചാത്തലത്തിൽ ഈ അവസര പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. വീണ്ടും ഒരു അവസരത്തിനായി കാത്തിരിക്കാതെ നിലവിലെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തേണ്ട സമയമാണെന്ന് എംബസി ചൂണ്ടിക്കാട്ടി.ട്രെയിനിലോ മറ്റ് മാർഗങ്ങളിലൂടെയോ പുറത്തുകടക്കണം,സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
യുക്രെയിനിലെ അഞ്ച് നഗരങ്ങളിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും പലയിടങ്ങളിലും റഷ്യൻ സൈന്യം രക്ഷാ ദൗത്യം തടസ്സപ്പെടുത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധമുഖത്ത് നിന്ന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന വാഹനങ്ങൾക്ക് നേരെ വരെ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് ഏത് വിധേനേയെങ്കിലും പുറത്ത് കടക്കാൻ ശ്രമിക്കണമെന്ന് എംബസി ആവർത്തിക്കുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 12:30 വരെയാണ് വെടിനിർത്തൽ. അതിന് മുൻപ് പരമാവധി പേരെ രക്ഷിക്കാനാണ് ഇന്ത്യൻ എംബസി ശ്രമിക്കുന്നത്.
വെടിനിർത്തൽ പ്രഖ്യാപിച്ച തുറമുഖനഗരമായ മരിയുപോളിൽ മനുഷ്യത്വ ഇടനാഴിയിൽ റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു.എട്ട് ലോറികളും 30 ബസുകളും യുദ്ധമുഖത്തേയ്‌ക്ക് സഹായം എത്തിക്കുന്നതിനും ജനങ്ങളെ സപോറിഷ്യയിലേക്ക് മാറ്റുന്നതിനുമായി യാത്ര തിരിച്ചിട്ടുണ്ട്. എന്നാൽ ഷെല്ലാക്രമണത്തിനിടയിലൂടെ അവയ്‌ക്ക് നഗരത്തിലേക്ക് എത്തിചേരാൻ സാധിച്ചോ എന്നത് സംശയമാണെന്നായിരുന്നു യുക്രെയ്ൻ പ്രതിരോധമന്ത്രാലയം വക്താവ് നിക്കോലെങ്കോ പറഞ്ഞത്.
കീവ് മേഖലയിൽ നിന്നുമുള്ള പലായനം അട്ടിമറിക്കാൻ റഷ്യൻ സൈന്യം ശ്രമിക്കുകയാണെന്ന് കീവ് പ്രാദേശിക ഭരണകൂടവും ആരോപിച്ചിരുന്നു. ആശുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിന് വെടിനിർത്തൽ ആവശ്യമാണ്. എന്നാൽ പലപ്പോഴും പലയിടങ്ങളിലും ഇത് ലംഘിക്കപ്പെടുന്നതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
സുമിയിൽ നിന്ന് ഇന്ത്യക്കാരെ മുഴുവൻ ഒഴിപ്പിച്ചിരുന്നു.മലയാളികൾ ഉൾപ്പടെ 694 ഇന്ത്യക്കാരുമായി 15 ബസുകളിലായാണ് ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന സംഘം സുമിയിൽ നിന്ന് പോൾട്ടാവയിലേക്ക് തിരിച്ചത്.
ഇന്ത്യൻ സംഘത്തിനൊപ്പം ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാർക്കും രക്ഷാ ദൗത്യത്തിൽ ഇടം നൽകിയിട്ടുണ്ട്. റെഡ്ക്രോസിന്റേയും ഇന്ത്യൻ എംബസിയുടേയും വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർത്ഥി സംഘം പോൾട്ടാവയിലേക്ക് തിരിച്ചിരിക്കുന്നത്. ഇനി സുമിയിൽ ഇന്ത്യൻ പൗരന്മാർ ആരും തന്നെ അവശേഷിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.
Comments