ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഭരണചിത്രം ഏകദേശം വ്യക്തമായിരിക്കെ ആളും ആരവവും ഒഴിഞ്ഞ് മൂകമായി ഡൽഹിയിലെ എഐസിസി ആസ്ഥാനം. നേതാക്കളുടെ പ്രതികരണങ്ങൾക്കായി തമ്പടിച്ച ഏതാനും മാദ്ധ്യമപ്രവർത്തകരെ മാത്രമാണ് കോൺഗ്രസ് ആസ്ഥാനത്ത് കാണാൻ കഴിയുന്നത്. നാല് സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ കഴിയാതിരുന്നതിന് പിന്നാലെ പഞ്ചാബ് കൂടി കൈവിട്ട് പോയതോടെയാണ് എഐസിസി ആസ്ഥാനം ആളൊഴിഞ്ഞ പൂരപറമ്പ് പോലെ ആയത്.
പതിവായി കോൺഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്ന നേതാക്കളെ പോലും പുറത്തെങ്ങും കണ്ടിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും കോൺഗ്രസിന് കാര്യമായി ചുവടുറപ്പിക്കാനായിട്ടില്ല. ഉത്തർപ്രദേശിലാകട്ടെ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും പ്രഭാവത്തിന് ഒട്ടും മങ്ങലേൽപിക്കാനും കഴിഞ്ഞിട്ടില്ല. രാവിലെ ആദ്യഫലസൂചനകൾ എതിരായപ്പോൾ തന്നെ പാർട്ടി ആസ്ഥാനം ഏറെക്കുറെ വിജനമായിരുന്നു.
അതേസമയം വൻ ആഘോഷത്തിനാണ് ബിജെപിയുടെ പാർട്ടി ആസ്ഥാനം ഒരുങ്ങുന്നത്. പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും ബിജെപി ഭരണം ഉറപ്പിച്ചുകഴിഞ്ഞു. ഇന്നലെ വൈകിട്ട് തന്നെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ കൊടികൾ കെട്ടി ആഘോഷത്തിന്റെ വരവ് അറിയിച്ചിരുന്നു. വൈകിട്ട് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര മന്ത്രിമാരും ആഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനായി പ്രത്യേക വേദി ഉൾപ്പെടെ ഒരുക്കി കഴിഞ്ഞു.
Comments