കൊച്ചി: പോക്‌സോ കേസ് പ്രതിയായ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനായി തിരച്ചിൽ വ്യാപകമാക്കി പോലീസ്. അറസ്റ്റ് ചെയ്യാൻ പോലീസ് അന്വേഷിച്ചെത്തിയതോടെ ഒളിവിൽ പോയ ഇയാൾ എറണാകുളം ജില്ല വിട്ടു പോയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. രണ്ടാം പ്രതി സൈജു തങ്കച്ചനും ഒളിവിലാണ്. മറ്റൊരു കേസിൽ ജാമ്യത്തിലുള്ള പ്രതികൾ ഒളിവിൽ പോയത് പോലീസിന്റെ വീഴ്ചയാണെന്ന വിമർശനമാണ് ഉയരുന്നത്.
റോയ് വയലാട്ടിന്റെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. റോയിയും സൈജു തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കം. കേസിലെ ഒരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയായ അമ്മയുടേയും പ്രായപൂർത്തിയാകാത്ത മകളുടേയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. 2021 ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി പത്ത് മണിക്ക് പാർട്ടി ഹാളിൽ വെച്ച് റോയ് വലയാട്ട് തന്നേയും മകളേയും കടന്നു പിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും സുഹൃത്ത് അഞ്ജലിയും മൊബൈലിൽ പകർത്തി എന്നുമാണ് കേസ്.
ജനുവരി 31നാണ് പ്രതികൾക്കെതിര ഇവർ ഫോർട്ട് കൊച്ചി പോലീസിൽ പരാതി നൽകുന്നത്. വിവരം പുറത്തുപറഞ്ഞാൽ ചിത്രം പുറത്തുവിടുമെന്ന് പറഞ്ഞ് മൂന്ന് പേരും ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ മോഡലുകളുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ബിജി ജോർജ്ജിനാണ് കേസിന്റെ ചുമതല.
Comments