ശ്രീനഗർ: അവധിയിലായിരുന്ന സിആർപിഎഫ് സൈനികനെ വധിച്ച ഭീകരനെ 24 മണിക്കൂറിനുളളിൽ പിടികൂടി. സൈനികനെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റളും ഇയാളിൽ നിന്നും പിടിച്ചെടുത്തതായി കശ്മീർ ഐജി പി. വിജയകുമാർ പറഞ്ഞു. കൃത്യം നടക്കുന്ന സമയത്ത് ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്.
ലഷ്‌കർ ഇ ത്വായ്ബ കമാൻഡർ ആബിദ് റംസാൻ ഷെയ്ഖിന്റെ നിർദ്ദേശപ്രകാരമാണ് സിആർപിഎഫ് ജവാനെ കൊലപ്പെടുത്തിയതെന്ന് പോലീസ് സൂചന നൽകി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഷോപ്പിയാനിലെ ഛോത്തിപോരയിൽ വെച്ചാണ് 34 കാരനായ മുക്താർ അഹമ്മദ് ദോഹി കൊല്ലപ്പെട്ടത്. അവധിയിലായിരുന്ന മുക്താർ അഹമ്മദിനെ വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലായി സൈന്യം നടത്തിയ ഓപ്പറേഷനിൽ പാകിസ്താനിൽ നിന്നുളള രണ്ട് തീവ്രവാദികൾ അടക്കം നാല് ഭീകരരെ വധിച്ചിരുന്നു.
സർപഞ്ചിനെയും പഞ്ചായത്ത് അംഗത്തെയും ഭീകരർ വധിച്ചതിന് പിന്നാലെയാണ് സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സൈന്യത്തിന്റെ പരിശോധന.
Comments