തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ. വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ അഭിപ്രായ പ്രകടനം അപക്വമാണെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. ബസ് കൺസഷൻ ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും എസ്എഫ്‌ഐയുടെ പ്രസ്താവനയിൽ പറുന്നു.
ബസ് കൺസഷൻ വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും രണ്ട് രൂപ കൺസഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്നുമാണ് ഗതാഗത മന്ത്രി പരസ്യപ്രസ്താവന നടത്തിയത്. ഈ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.
ഇത്തരം അഭിപ്രായങ്ങൾ ഇടതുസർക്കാരിന്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടിക്കും. പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോടെ നടത്തേണ്ടതായിരുന്നു. അതിനാൽ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് പ്രസ്താവനയിൽ അറിയിച്ചു.
മന്ത്രിയുടെ പരസ്യപ്രസ്താവനയ്‌ക്കെതിരെ എബിവിപിയും രംഗത്തെത്തിയിരുന്നു. പ്രസ്താവന പിൻവലിച്ച് മന്ത്രി വിദ്യാർത്ഥി സമൂഹത്തോട് മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി ആവശ്യപ്പെട്ടു. സീറ്റുണ്ടെങ്കിലും ബസിൽ വിദ്യാർത്ഥികൾ ഇരിക്കാൻ പാടില്ലെന്നതാണ് പ്രൈവറ്റ് ബസുകാരുടെ നിയമം. പൊരിവെയിലത്തും വിദ്യാർത്ഥികൾ ബസ് വാതിൽക്കൽ നിൽക്കുന്നത് നിത്യകാഴ്ചയാണ്. ഇതൊക്കെ സഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തുന്നതാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവനയെന്നും എബിവിപി പ്രതികരിച്ചു.
Comments