ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും ഭീകരരെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ട് സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒളിച്ച് താമസിച്ചിരുന്ന ഇവരുടെ പക്കൽ നിന്നും ലാപ്ടോപ്പുകൾ, മതഗ്രന്ഥങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
തീവ്രവാദ വിരുദ്ധ സ്ക്വാഡും, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചേർന്നാണ് രണ്ട് ഇടങ്ങളിൽ നിന്നായി ഇവരെ പിടികൂടിയത്. ഭോപ്പാലിലെ ഐഷ്ബാഗ് പ്രദേശത്ത് നിന്നും പിടിയിലായ രണ്ട് പേരെ നാട്ടുകാർ തിരിച്ചറിഞ്ഞു. അഹമ്മദ്, മുഫ്തി സാഹബ് എന്നിവരെയാണ് നാട്ടുകാർ തിരിച്ചറിഞ്ഞത്.
മറ്റ് നാലുപേരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കരോണ്ട്, ഐഷ്ബാഗ് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി വാടക കരാറോ, പോലീസ് വെരിഫിക്കേഷനോ ഇല്ലാത്ത ബഹുനില കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
Comments