തിരുവനന്തപുരം: കശ്മീരി പണ്ഡിറ്റുകളുടെ കഥപറയുന്ന ചിത്രം ‘ദി കശ്മീർ ഫയൽസ്’ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം നടത്തുന്നതിനെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ ആകെ രണ്ട് തീയേറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
‘ദി കശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ എന്തുകൊണ്ട് കേരളത്തിലെ പല തീയേറ്ററുടമകളും മടിക്കുന്നു? അവർക്ക് താൽപ്പര്യം ഇല്ലാത്തതുകൊണ്ടാവാനിടയില്ല. കാരണം ഇതുപോലെ പ്രചാരം ഇറങ്ങുന്നതിനുമുന്നേ ലഭിച്ച ഒരു ചലച്ചിത്രം അടുത്ത കാലത്തൊന്നുമിറങ്ങിയിട്ടില്ല. അപ്പോൾ അവർ എന്തിനെയോ ഭയപ്പെടുന്നു. ആരാണ് ഇത്തരം ഒരു ഭയം അവരെ അടിച്ചേൽപ്പിക്കുന്നത്? അതുതന്നെയാണ് പ്രധാനവും. കേരളം ഇങ്ങനെ ആയിരുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യവും പുരോഗമനചിന്തയും സെലക്റ്റീവ് ആവുന്നതെന്തുകൊണ്ട്? പരിഷ്‌കൃത സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്….’ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ ചിത്രത്തിന് കൊച്ചി ലുലുവിലെ പിവിആറിൽ രണ്ട് ഷോയും കോഴിക്കോട് ക്രൗൺ തീയേറ്ററിൽ ഒരു ഷോയുമാണ് ഉണ്ടായിരുന്നത്. പിന്നാലെ കൂടുതൽ ഷോകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധവും ഉയർന്നു. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് രണ്ട് ജില്ലകളിൽ കൂടി ചിത്രം പ്രദർശനത്തിന് എത്തുകയാണ്. തൃശൂർ ശോഭാ മാളിലെ ഐനോക്സ് തീയേറ്ററിലും തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് സിനിമാസിലുമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. എന്നാൽ ചില തീയേറ്ററുടമകൾ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കുന്നില്ല. ഇതിനെതിരെയാണ് കെ.സുരേന്ദ്രൻ ശബ്ദമുയർത്തിയത്.
അതേസമയം, ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ചിത്രത്തിന് വിനോദ നികുതി ഒഴിവാക്കിയിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേക് അഗ്‌നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ, ചിത്രം 12 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.
Comments