ബെയ്ജിങ്: ഒരിടവേളയ്‌ക്ക് ശേഷം ചൈനയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിയണന്ത്രണങ്ങൾ കടുപ്പിച്ചു. 3,400 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
രാജ്യത്തെ 18 പ്രവിശ്യകളിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ പുതിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജവ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു. ഷെൻഷെൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജിലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 2,200 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയയോട് ചേർന്ന യാൻചി നഗരത്തിലെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. നീണ്ട ഇടവേളക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈറസ് വ്യാപനത്തെ തുടർന്ന് 90 ലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരത്തിൽ കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ വടക്ക് കിഴക്കൻ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗൺ. ഇവിടേക്കുള്ള വാഹന ഗതാഗതം പൂർണമായും റദ്ദാക്കി.
അതേസമയം ഹോങ്കോങ്ങിലും അതിരൂക്ഷ കൊറോണ വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്നുലക്ഷം പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 32,000 പേർക്ക് ഹോങ്കോങ്ങിൽ രോഗം സ്ഥിരീകരിച്ചിരുന്നു. 190 മരണവും റിപ്പോർട്ട് ചെയ്തു.
Comments