ന്യൂഡൽഹി: രാജ്യം കൊറോണ പ്രതിരോധ വാക്‌സിനേഷന്റെ അടുത്ത ഘട്ടത്തിലേയ്‌ക്ക് കടന്നു. ബുധനാഴ്ച മുതൽ 12 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കൂടാതെ, 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും കൊറോണ ബൂസ്റ്റർ ഡോസും നൽകി തുടങ്ങാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഗുരുതര രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കായിരുന്നു ബൂസ്റ്റർ ഡോസിന് അനുമതി.
‘കുട്ടികൾ സുരക്ഷിതരാണെങ്കിൽ രാജ്യം സുരക്ഷിതമാണ്. 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊറോണ വാക്‌സിനേഷൻ ആരംഭിക്കുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. കൂടാതെ, 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇപ്പോൾ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാം’ മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു.
ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോർബെവാക്‌സാണ് 12 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകുക. രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്ത്ര സ്ഥാപനങ്ങളിൽ നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് 12-14 പ്രായവിഭാഗത്തിലുള്ള കുട്ടികൾക്ക് കൊറോണ വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചത്. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയായതിന് ശേഷമാണ് ഈ തീരുമാനം.
Comments