തിരുവനന്തപുരം: വിവിധഭാഷാ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനായി അവരുടെ ഭാഷയിൽ സാംസ്‌കാരികോത്സവം ഉൾപ്പെടെ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിലാണ് തൊഴിൽമന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ ജോലി സമയം, ഭാഷ എന്നീ വെല്ലുവിളികൾ ഇക്കാര്യത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ എല്ലാ തൊഴിൽ മേഖലയിലും നിരന്തരം പ്രവർത്തിക്കുന്ന വിവിധഭാഷാ തൊഴിലാളികൾക്ക്, സാംസ്‌കാരിക-വിദ്യാഭ്യാസ-കലാരംഗത്തുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും കേരളത്തിലെ മറ്റ് തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
അതേസമയം, നിയമം ലംഘിച്ച് കേരളത്തിലേയ്‌ക്ക് വിവിധഭാഷാ തൊഴിലാളികളെ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇന്ന് ആർക്ക് വേണ്ടമെങ്കിലും ഏജന്റായി പ്രവർത്തിച്ച് തൊഴിലാളികളുടെ ശമ്പളം ഉൾപ്പെടെ ചൂഷണം ചെയ്യുന്ന രീതിയാണ് ഉള്ളത്. ഇത് തടയുന്നതിനായി യോഗ്യത നിശ്ചയിച്ച് ഏജന്റുമാർക്ക് ലൈസൻസ് നടപ്പാക്കാൻ ലേബർ വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
രണ്ട് പേർക്ക് മാത്രം താമസിക്കാവുന്ന വീട്ടിൽ പത്തിലധികം തൊഴിലാളികൾ താമസിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നിയമസഭയിൽ അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പോ, തൊഴിൽവകുപ്പോ, പോലീസോ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
എന്നാൽ, സ്വതന്ത്രമായി താമസിക്കാൻ സ്ഥലം നൽകിയാലും, എന്നും വൈകിട്ട് തൊഴിലാളികൾ ഒത്തുകൂടുന്ന സാഹചര്യം ഉണ്ടെന്നും, ഇത് അവരുടെ രീതിയാണെന്നും ഇക്കാര്യത്തിൽ തൊഴിൽവകുപ്പ് എന്തായാലും പരിശോധന കർശനമാക്കുമെന്നും മന്ത്രി മറുപടി നൽകി.
Comments