തിരുവനന്തപുരം: കശ്മീരിൽ പണ്ഡിറ്റുകളെക്കാൾ കൊലചെയ്യപ്പെട്ടത് മുസ്‌ലീങ്ങളാണെന്ന് കെപിസിസി. 1990 മുതൽ 17 വർഷത്തിനുള്ളിൽ 499 പണ്ഡിറ്റുകൾ കൊലചെയ്യപ്പെട്ടപ്പോൾ മുസ്‌ലീങ്ങുടെ എണ്ണം 15,000 എന്നായിരുന്നു കെപിസിസി ഔദ്യോഗിക ട്വിറ്റർ ട്വീറ്റ് ചെയ്തത്.
ജനിച്ച നാട്ടിൽ നിന്ന് പണ്ഡിറ്റുകൾ പലായനം ചെയ്യേണ്ടി വന്ന കഥ പറയുന്ന ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയാണ് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. പണ്ഡിറ്റുകളുടെ പലായനം തുടങ്ങിയത് വിപി സിങ്ങിന്റെ കാലത്താണ്. ആർഎസ്എസുകാരനായ ഗവർണർ ജഗ്‌മോഹന്റെ നിർദ്ദേശപ്രകാരമാണ് വിപി സിങ്ങിന്റെ കാലത്ത് മുസ്‌ലീങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നതെന്നും ട്വീറ്റ് ചെയ്തു.
മുസ്‌ലീം തീവ്രവാദികളുടെ ആക്രമണത്തിൽ പതിനായിരക്കണക്കിന് പണ്ഡിറ്റുകൾ പലായനം ചെയ്തത് കോൺഗ്രസ് ഭരണകാലത്താണ്. ഈ യാഥാർത്ഥ്യം പകൽപോലെ വ്യക്തമാണ്. ഇക്കാര്യം കോൺഗ്രസിനു തന്നെ അറിയാമെങ്കിലും ഇപ്പോൾ ഇത്തരം പ്രചാരണം നടത്തുന്നതിനു പിന്നിൽ ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം നേടിയ വൻപ്രചാരണമാണ്.
കശ്മീർ ജനതയുടെ ജീവിതം പകർത്തിയ സിനിമ ബോക്‌സോഫീസ് ഹിറ്റായി. രാജ്യംമുഴുവൻ സിനിമയ്‌ക്ക് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. ചില സംസ്ഥാനങ്ങൾ സിനിമയ്‌ക്ക് നികുതി ഒഴിവാക്കി നൽകി. മികച്ച റിവ്യൂകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഈ സാഹചര്യത്തിൽ മുസ്‌ലീം മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് പണ്ഡിറ്റുകളെ അധിക്ഷേപിച്ച് കോൺഗ്രസ് രംഗത്ത് വന്നത്.
അതെ സമയം ദി കശ്മീർ ഫയൽസ് സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അനുപംഖേറും ക്രിക്കറ്റ്താരം വെങ്കടേഷ് പ്രസാദും ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തുണ്ട്. മൂന്നു പതിറ്റാണ്ടുകാലം മൂടിവയ്‌ക്കപ്പെട്ട ചരിത്രമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്. അതിൽ വിറളിപൂണ്ട കോൺഗ്രസിന്റെത് ജൽപനമാണെന്നും അനുപംഖേർ പറഞ്ഞു. വിവാദമായതിനെ തുടർന്ന് കെപിസിസി ട്വീറ്റ് പിൻവലിച്ചു.
Comments