തരൂർ: പാലക്കാട് തരൂരിൽ സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണത്തിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച. കേരളത്തിലെത്തിയ പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ മധുകേശ്വർ ദേശായ് അരുൺ കുമാറിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ, ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ തുടങ്ങിയവരും മധുകേശ്വർ ദേശായിക്ക് ഒപ്പം ഉണ്ടായിരുന്നു.
അരുൺ കൊല്ലപ്പെട്ട സംഭവങ്ങൾ ഞെട്ടൽ മാറാതെയാണ് കുടുംബാംഗങ്ങൾ ദേശീയ ഉപാദ്ധ്യക്ഷനോട് വിശദീകരിച്ചത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായിട്ടാണ് താൻ അരുൺ കുമാറിന്റെ വീട്ടിലെത്തിയതെന്ന് പിന്നീട് പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മധുകേശ്വർ ദേശായ് പറഞ്ഞു.
കൊലപാതകം മൂടിവെയ്‌ക്കാനും രാഷ്‌ട്രീയ വൈരാഗ്യമല്ലെന്ന് വരുത്തിതീർക്കാനും സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് മുൻപും സമാനമായ അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇത് ആസൂത്രിതമായ അക്രമമായി മാത്രമേ കാണാനാകൂവെന്നും മധുകേശ്വർ ദേശായ് പറഞ്ഞു.
അരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒറ്റ പ്രതിയെപ്പോലും പോലീസ് പോയി അറസ്റ്റ് ചെയ്തതല്ലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ കുറ്റപ്പെടുത്തി. എല്ലാവരും കീഴടങ്ങുകയായിരുന്നു. അരുൺ കുമാർ മരണപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രതികളായ അഞ്ച് പേർ പാർട്ടി നിർദ്ദേശപ്രകാരം സ്വമേധയാ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. തികഞ്ഞ അലംഭാവമാണ് അന്വേഷണത്തിൽ പോലീസ് കാണിക്കുന്നത്. എ.കെ ബാലൻ ഉൾപ്പെടെയുളള സിപിഎം നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നത്.
ഏഴ് പേരെ മാത്രമാണ് പോലീസ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുളളത്. എന്നാൽ ആക്രമണം നടക്കുമ്പോൾ അതിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും ഇതിൽ പങ്കുമുണ്ടെന്ന് പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി.
യുവമോർച്ചയുടെ തരൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു അരുൺ കുമാർ. പ്രദേശത്ത് പാർട്ടി പ്രവർത്തനം നടത്തിയതിലുളള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാർച്ച് രണ്ടിന് നടന്ന ആക്രമണത്തിൽ പരിക്കേറ്റ അരുൺ എട്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷവും മരണപ്പെടുകയായിരുന്നു. എന്നാൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നും രാഷ്‌ട്രീയ ബന്ധമില്ലെന്നുമുളള നിലപാടിലാണ് പോലീസ്.















