ന്യൂഡൽഹി: 12 മുതൽ 14 വരെയുള്ള പ്രായക്കാർക്ക് ഇന്ന് മുതൽ കൊറോണ പ്രതിരോധ വാക്സിൻ നൽകി തുടങ്ങും. തത്ക്കാലം സർക്കാർ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ മാത്രമേ വാക്‌സിൻ ലഭ്യമാകൂ. രണ്ട് ഡോസ് വാക്‌സിനും കുട്ടികൾക്ക് സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ ‘ബയോളജിക്കൽ-ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് വാക്സിനാണ് നൽകുക. അതേസമയം കുട്ടികൾക്കുള്ള വാക്‌സിനേഷൻ കേരളത്തിലും പൂർണതോതിൽ ആരംഭിക്കില്ല. കുത്തിവെപ്പ് സംബന്ധിച്ച് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് വിവരം. ആശുപത്രിയിൽ കുഞ്ഞുങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകുന്ന ദിവസം കൂടിയാണിന്ന്. അതിനാൽ 12-14 വരെയുള്ള പ്രായക്കാർക്ക് ഒരു ജില്ലയിൽ ഒരു കേന്ദ്രം എന്ന നിലയിൽ മതിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അടുത്ത ദിവസം എല്ലാ സർക്കാർ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തും. സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യവുമുണ്ടാകും.
നിലവിൽ 15 വയസ്സ് മുതലുള്ളവർക്കാണ് രാജ്യത്ത് കൊറോണ വാക്സിൻ നൽകുന്നത്. ജനുവരി മുതലാണ് ഇത് ആരംഭിച്ചത്. 28 ദിവസത്തെ ഇടവേളയിൽ നൽകുന്ന രണ്ട് ഡോസ് വാക്സിനാണ് കോർബെവാക്സ്. ഇതിന് 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ചൈന ഉൾപ്പെടെയുള്ള ചില ഏഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം.
60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇനി നിബന്ധനകളില്ലാതെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാം. അതും ഇന്ന് ആരംഭിക്കും. നിലവിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളത്.
Comments