ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതി വിധിയുടെ പേരിൽ മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ വർഗീയപ്രചാരണവുമായി സിപിഎം നേതൃത്വം. പാർട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലാണ് സത്യാവസ്ഥയും വിധിയിലെ അന്ത:സത്തയും വളച്ചൊടിച്ച് മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്.
വിലക്ക് ശരിവെച്ചതിലൂടെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മുസ്ലീം വിദ്യാർഥിനികൾ പുറത്താക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നതെന്ന
പച്ചനുണയാണ് പോളിറ്റ് ബ്യൂറോ ഔദ്യോഗിക പ്രസ്താവനയാക്കി ഇറക്കിയിരിക്കുന്നത്. വിലകുറഞ്ഞ രാഷ്‌ട്രീയ ലാഭവും വർഗീയ മുതലെടുപ്പും ലക്ഷ്യമിട്ടാണ് പിബിയുടെ പ്രസ്താവനയെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.
വിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിവേചനമില്ലാത്ത വിദ്യാഭ്യാസമെന്ന അവകാശത്തിന് കനത്ത ആഘാതമേൽപ്പിക്കുന്നതാണ് കോടതി വിധിയെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ
പറയുന്നു.
കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ശിരോവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി ഉത്തരവിലൂടെ എംഎൽഎമാർ നേതൃത്വം നൽകുന്ന കമ്മിറ്റികൾക്ക് ലഭിച്ചിരിക്കുന്നു. വർഗീയധ്രുവീകരണം ശക്തമാക്കുകയെന്ന ബിജെപി അജണ്ട അനുസരിച്ച് പ്രവർത്തിക്കുന്ന എംഎൽഎമാർക്ക് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കുന്നത് രാജ്യത്തുടനീളം അപകടരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന നിരീക്ഷണവും പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയിലുണ്ട്. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ സുപ്രീംകോടതി അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു.
Comments