മോസ്‌കോ: വാർത്താ അവതരണത്തിനിടെ യുദ്ധവിരുദ്ധ പോസ്റ്റർ ഉയർത്തിക്കാട്ടിയ റഷ്യയിലെ ചാനൽ വൺ ടെലിവിഷൻ മാദ്ധ്യമപ്രവർത്തക ചെയ്തത് 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം. മരിന ഒവ്‌സിയാന്നിക്കോവ എന്ന എഡിറ്ററാണ് വാർത്ത വായിച്ചുകൊണ്ടിരിക്കെ അവതാരികയ്‌ക്ക് പിന്നിൽ സ്‌റ്റോപ്പ് വാർ എന്ന പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്.
സംഭവം ചർച്ചയായതിന് പിന്നാലെ ഒവ്‌സിയാന്നിക്കോവയെ കാണാതായതും കസ്റ്റഡിയിലെടുത്തതും വാർത്തയായിരുന്നു. ഇവർക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അന്താരാഷ്‌ട്ര സമൂഹവും റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവരെ പിഴ ചുമത്തി തൽക്കാലത്തേക്ക് വിട്ടയച്ചു.
30,000 റൂബിൾസ് ആണ് പിഴയായി ഒടുക്കേണ്ടി വന്നത്. മോസ്‌കോയിലെ ഒസ്താൻകിനോ ജില്ലാ കോടതിയിലാണ് ഒവ്‌സിയാന്നിക്കോവയെ ഹാജരാക്കിയത്. 14 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു കോടതിയിൽ ഹാജരാക്കിയത്. പ്രതിഷേധത്തിന് പിന്നിലെ ഇവരുടെ ഉദ്ദേശ്യമായിരുന്നു ചോദിച്ചറിഞ്ഞത്.
ചാനലിലെ പ്രതിഷേധത്തിന്റെ പേരിൽ പരമാവധി 10 ദിവസത്തെ ജയിൽശിക്ഷയാണ് ഒവ്‌സിയാന്നിക്കോവയ്‌ക്ക് ലഭിക്കുക. എന്നാൽ അതിന് മുൻപ് യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയിലെ ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ഇവരുടേതായി പുറത്തുവന്നിരുന്നു. ഇതിലാണ് 15 വർഷം വരെ ശിക്ഷ ലഭിക്കാൻ സാദ്ധ്യതയുളളത്.
യുക്രെയ്ൻ അധിനിവേശം തുടങ്ങിയ ശേഷം സൈന്യത്തിന് നേരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമായി പുടിൻ നിയമഭേദഗതി വരുത്തിയിരുന്നു. ഈ നിയമമാണ് ഒവ്‌സിയാന്നിക്കോവയ്‌ക്ക് വിനയാകുക.















