ബംഗളൂരു : വിദ്യാലയങ്ങളിൽ യൂണിഫോം മാത്രം മതിയെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അനുസരിക്കാതെ വിദ്യാർത്ഥിനികൾ. ഇന്നും വിവിധ കോളേജിലെ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് ക്യാമ്പസുകളിൽ എത്തി. അധികൃതർ ക്ലാസുകളിൽ പ്രവേശിപ്പിക്കാതിരുന്നതിനാൽ ഇവർ തിരികെ വീടുകളിലേക്ക് പോകുകയാണ് ഉണ്ടായത്.
ഉഡുപ്പി പിയു കോളേജിൽ പ്രതിഷേധം തുടങ്ങിവെച്ച ആറ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് വീണ്ടും ഹിജാബ് ധരിച്ച് ക്യാമ്പസുകളിൽ എത്തിയത്. ഭൂരിഭാഗം കോളേജുകളിലും നിലവിൽ വാർഷിക പരീക്ഷകൾ പുരോഗമിക്കുകയാണ്. ഹിജാബ് അഴിക്കാൻ തയ്യാറാകാത്തിനാൽ വിദ്യാർത്ഥിനികൾ എല്ലാവരും പരീക്ഷ എഴുതാതെ വീടുകളിലേക്ക് മടങ്ങി.
പിയു കോളേജിൽ ഹിജാബ് എത്തിയ ആറ് വിദ്യാർത്ഥിനികളോടും ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വിസമ്മതിച്ചു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അദ്ധ്യാപകർ അറിയിച്ചതോടെ ഇവർ മടങ്ങിപ്പോകുകയായിരുന്നു.
ശിവമോഗയിലെ കമലാ നെഹ്‌റു കോളേജിലും സമാന സംഭവം അരങ്ങേറി. ഇവിടെ 15 വിദ്യാർത്ഥികളാണ് ഹിജാബ് ധരിച്ച് എത്തിയത്. ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ ഇവരും മടങ്ങിപ്പോയി. കൗപ്പിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലും വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചാണ് പരീക്ഷയ്‌ക്ക് എത്തിയത്. എന്നാൽ ഹിജാബ് അഴിക്കാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചതോടെ ഇവർ തിരികെ മടങ്ങി.
Comments