ബെംഗളൂരു: മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പുട്ട്. രാവിലെ പുട്ടും പഴമോ പുട്ടും കടലക്കറിയോ ചേർത്ത് കഴിച്ചാണ് പലപ്പോഴും മലയാളിയുടെ ഒരു ദിവസം തുടങ്ങുന്നത്. എന്നാൽ മുക്കത്തെ ഒരു മൂന്നാം ക്ലാസുകാരൻ പറയുന്നത് പുട്ട് ബന്ധങ്ങളെ തകർക്കുമെന്നാണ്. അതിന് വ്യക്തമായ കാരണങ്ങളും എട്ട് വയസുകാരൻ നിരത്തുന്നുണ്ട്.
ബെംഗളൂരു എസ്.എഫ്.എസ് അക്കാദമി ഇലക്ട്രേണിക്‌സ് സിറ്റിയിലെ വിദ്യാർത്ഥിയായ ജയിസ് ജോസഫ് ആണ് ഈ പുട്ട് വിരോധി. മാതൃക പരീക്ഷയിലെ ചോദ്യത്തിനാണ് ജയിസ് തന്റെ പുട്ട് വിരോധം കുറിച്ചത്. എന്തായാലും വളരെ വേഗത്തിൽ തന്നെ ജയിസിന്റെ പുട്ട് കഥ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. നടൻ ഉണ്ണി മുകുന്ദനടക്കം ഉത്തരക്കടലാസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുണ്ട്.
എനിക്കിഷ്ടമല്ലാത്ത ഭക്ഷണം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാ പരീക്ഷയിലെ ചോദ്യം. ഇതിന് എനിക്കിഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ് എന്നാണ് ജയിസിന്റെ ഉത്തരം ആരംഭിക്കുന്നത്.
കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാമെന്നതിനാൽ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചുമിനിറ്റ് ആകുമ്പോഴേക്കും പുട്ട് പാറ പോലെ കട്ടിയാവും. പിന്നീട് എനിക്ക് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല. അതോടെ ഞാൻ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോൾ എനിക്ക് കരച്ചിൽവരും.
പുട്ട് ബന്ധങ്ങളെ തകർക്കും എന്ന വരിയോടെ ജയിസിന്റെ കുറിപ്പ് അവസാനിക്കുന്നു.മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെസിംസ് ജോസഫ് ദമ്പതികളുടെ മകനാണ് ജയിസ് ജോസഫ്.
Comments