തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മധ്യ-തെക്കൻ കേരളത്തിൽ മഴയ്‌ക്ക് സാധ്യത. മലയോര പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്‌ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. ഇതിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യുനമർദ്ദം ശക്തി പ്രാപിച്ച് മാർച്ച് 21 ഓടെ ആന്തമാൻ തീരത്തിനു സമീപത്തു വച്ചാണ് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത.
മാർച്ച് 23 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിച്ചേക്കും. ഇന്ത്യൻ തീരത്തിനു ഭീഷണിയില്ലെങ്കിലും കേരളത്തിൽ ഒറ്റപെട്ട വേനൽ മഴ തുടരാൻ സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിനോട് ചേർന്നുളള തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.















