ബെംഗളൂരു; കർണാടകയിൽ ഇന്ന് മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ്.ഹിജാബ് ധരിക്കുന്നത് മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയുള്ള സർക്കാർ ഉത്തരവ് ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഇന്ന് ബന്ദ്.
ഇന്നലെ രാവിലെ സമുദായ നേതാക്കളുമായിനടത്തിയ യോഗത്തിന് ശേഷം കർണാടക അമീറ ശരീഅത്ത് മൗലാന സഗീർ അഹ്മദ് ഖാൻ റഷാദിയാണ് ഇന്ന് മുഴുവൻ സമാധാനപരമായി ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തത്.
ഹൈക്കോടതി വിധിയിൽ അതിയായ ദു:ഖം ഉണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മുസ്ലീം സമുദായത്തിലെ എല്ലാ വിഭാഗങ്ങളോടും ബന്ദിൽ പങ്കെടുക്കണമെന്നും റഷാദി അഭ്യർത്ഥിച്ചു.
ഇത് വിജയിപ്പിക്കുക, മതപരമായ ആചാരങ്ങൾ പാലിച്ചുകൊണ്ട് വിദ്യാഭ്യാസം നേടാൻ കഴിയുമെന്ന് ഭരണാധികാരികളെ അറിയിക്കുക. നീതിയെ സ്‌നേഹിക്കുന്ന എല്ലാ ജനങ്ങളോടും മില്ലത്ത്-ഇ-ഇസ്ലാമിയയോടും ബന്ദ് പിന്തുടരാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിഫോം ധരിക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ഹിജാബ് ഹർജികൾ തള്ളിയത്. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.
Comments