കീവ്: റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയ മെലിറ്റോപോൾ മേയറെ മോചിപ്പിച്ചു. പടിഞ്ഞാറൻ യുക്രെയ്ൻ നഗരമായ മെലിറ്റോപോളിലെ മേയർ ഇവാൻ ഫെഡൊറോവിനെയാണ് റഷ്യൻ സേന മോചിപ്പിച്ചത്. യുക്രെയ്‌ന്റെ പിടിയിലായ ഒൻപത് റഷ്യൻ സൈനികരെ കൈമാറിയതോടെയാണ് മേയറെ റഷ്യ വിട്ടയച്ചത്.
മെലിറ്റോപോൾ നഗരം പിടിച്ചെടുത്ത ശേഷം വെള്ളിയാഴ്ചയാണ് മേയർ ഇവാൻ ഫെഡൊറോവിനെ റഷ്യ തട്ടിക്കൊണ്ട് പോയത്. തടങ്കലിൽ വെച്ച് റഷ്യയെ പിന്തുണയ്‌ക്കാൻ സൈന്യം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അത് നിരസ്സിച്ചുവെന്നും യുക്രെയ്‌നിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി സെന്റർ അറിയിച്ചു.
മോചിതനായ ഇവാൻ ഫെഡൊറോവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി ഫോണിൽ സംസാരിച്ചു. യുദ്ധത്തിന്റെ സാഹചര്യത്തിലും തന്നെ കൈവിടാതെ മുറുകെ പിടിച്ച സെലൻസ്‌കിയോട് മേയർ നന്ദി അറിയിച്ചു. മേയർ മോചിതനായ വിവരം സെലൻസ്‌കി ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ചു.
ഒൻപത് സൈനികരുടെ മോചനം ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇവർ 2002 നും 2003 നും ഇടയിൽ ജനിച്ചവരാണെന്നും കുട്ടികളാണെന്നും യുക്രെയ്ൻ അധികൃതർ അറിയിച്ചു. സൈന്യത്തിൽ പുതുതായി ചേർന്നവരാണ് ഇവരെന്നും അധിനിവേശത്തിൽ പങ്കെടുത്തവരാണെന്നും ബോധിപ്പിച്ചതോടെയാണ് ഇവരുടെ മോചനം റഷ്യ അംഗീകരിച്ചത്.
Comments