അഹമ്മദാബാദ് : സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീതയെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച് ഗുജറാത്ത് സർക്കാർ. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസിലായിരിക്കും ഭഗവദ് ഗീതയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തുക. അടുത്ത അദ്ധ്യയന വർഷം( 2022-23) ഇത് ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജിത്തു വഗാനി അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുരാതന ഹിന്ദു ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന ധാർമ്മിക മൂല്യങ്ങളും തത്വങ്ങളും എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ, 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്താൻ തീരുമാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. 6 മുതൽ 8 വരെ ‘സർവാംഗി ശിക്ഷൻ’ (സമഗ്ര വിദ്യാഭ്യാസം) എന്ന പാഠപുസ്തകത്തിൽ ഈ ഗ്രന്ഥം അവതരിപ്പിക്കും. 9- 12 വരെ, ഇത് ഒന്നാം ഭാഷയുടെ പാഠപുസ്തകത്തിൽ കഥപറച്ചിൽ രൂപത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ഭഗവദ് ഗീത സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ട്. ഇന്ത്യയുടെ ആധുനികവും പുരാതനവുമായ സംസ്‌കാരവും പാരമ്പര്യങ്ങളും അറിയാൻ കുട്ടികൾക്ക് ഇത് സഹായകമാകുമെന്നും അവർ രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്‌കാരത്തിൽ അഭിമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളുകളിൽ പ്രാർത്ഥന, ശ്ലോക പാരായണം, ഗ്രഹണം, നാടകം, ക്വിസ്, പെയിന്റിംഗ്, പ്രഭാഷണം തുടങ്ങി ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കും. പുസ്തകങ്ങൾ, ഓഡിയോ-വീഡിയോ സിഡികൾ തുടങ്ങിയ പഠനോപകരണങ്ങളും സർക്കാർ സ്‌കൂളുകൾക്ക് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments