തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് കൊറോണ പരിശോധന നിർബന്ധമല്ല. കൊറോണ ലക്ഷണങ്ങളുള്ളവർ മാത്രം പരിശോധ നടത്തിയാൽ മതിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശസ്ത്രക്രിയയ്‌ക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് പോലും കൊറോണ പരിശോധന നിർബന്ധമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
മറ്റ് രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്ന കൊറോണ രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൊറോണ പോസിറ്റീവായ ഒരു രോഗിയെയും മറ്റ് ആശുപത്രിയിലേയ്‌ക്ക് റഫർ ചെയ്യാൻ പാടില്ല. ഗർഭിണികൾ വൈറസ് ബാധിതരായാൽ ആശുപത്രികളിൽ പ്രസവം നടത്തണം. കൊറോണ ബാധിതരായി പ്രസവവേദനയുമായി ആശുപത്രിയിൽ എത്തുന്ന സ്ത്രീകളെ ഒരു കാരണവശാലും തിരിച്ചയക്കരുത് എന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
സ്വകാര്യ ആശുപത്രികളിൽ കൊറോണ പരിശോധന നടത്താൻ നിർബന്ധിക്കുന്നതായി ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. രോഗികൾക്ക് കൂട്ടിരിക്കുന്നവർക്കും കൊറോണ പരിശോധന നടത്തേണ്ടതില്ലെന്നും അറിയിപ്പിൽ വിശദീകരിക്കുന്നു.
Comments