ന്യൂഡൽഹി: ‘ദി കശ്മീർ ഫയൽ’ സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്ക് സുരക്ഷ നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിനിമയ്ക്ക് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ മതമൗലികവാദികളിൽ നിന്നും ജീവന് ഭീഷണി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് ഏറപ്പെടുത്തിയിരിക്കുന്നത്.
ഇന്റലിജൻസ് ബ്യൂറോയുടെ ‘ത്രെറ്റ് പെർസെപ്ഷൻ’ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവേക് അഗ്നിഹോത്രിയ്ക്ക് ആഭ്യന്തരമന്ത്രാലയം സുരക്ഷ നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ആകെ 8 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ, വിവേക് അഗ്നിഹോത്രിയുടെ വീട്ടിൽ അഞ്ച് സായുധ സ്റ്റാറ്റിക് ഗാർഡുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് പിഎസ്ഒമാരെയും ഏർപ്പെടുത്തിയിട്ടുണ്ട്.
വിവേകിന് ആൾക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കമാൻഡോക്കൾ അദ്ദേഹത്തിന്റെ ചുറ്റമുണ്ടായിരിക്കും. കൂടാതെ, രാജ്യത്തുടനീളമുള്ള യാത്രകളിൽ വിവേക് അഗ്നിഹോത്രിയെ സിആർപിഎഫിന്റെ ജവാന്മാർ സംരക്ഷിക്കും. ഇവയാണ് വൈ കാറ്റഗറിയിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷകൾ.
കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ‘ദി കശ്മീർ ഫയൽസ്’ ഇതിനോടകം വൻ ജനസ്വീകാര്യത നേടിക്കഴിഞ്ഞു. ചിത്രത്തിൽ പ്രദർശിപ്പിക്കുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ഉന്നയിച്ച് മതമൗലികവാദികൾ വിവേക് അഗ്നിഹോത്രിയ്ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്.
അതേസമയം, തീയേറ്ററുകളിൽ പ്രദർശനം ഒരാഴ്ച പിന്നിടുന്നതിന് മുൻപ് തന്നെ 100 കോടി നേട്ടത്തിന് തൊട്ടരികെ എത്തിയിരിക്കുകയാണ് ചിത്രം. ചിത്രം പുറത്തിറങ്ങി ഏഴാം ദിവസമായ ഇന്നലെ 19 കോടി രൂപയാണ് കളക്ഷനായി ലഭിച്ചത്. ഇതോടെ ചിത്രത്തിന്റെ ആകെ ബോക്സ്ഓഫീസ് കളക്ഷൻ 98.25 കോടി രൂപയായി. മാർച്ച് 11നാണ് ചിത്രം റിലീസ് ചെയ്തത്.
Comments