ന്യൂഡൽഹി: വിദ്യാഭ്യാസത്തിൽ കാവിവൽക്കരണം വരുന്നതിൽ എന്താണ് കുഴപ്പമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ബ്രിട്ടീഷ് അധിനിവേശ കാലത്ത് കൊണ്ടുവന്ന ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ രീതി സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെങ്കിലും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ ദേവ് സംസ്‌കൃതി ശാലയിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്റ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെങ്കയ്യ നായിഡു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിലും സംസ്‌കാരത്തിലും അഭിമാനം കൊള്ളുന്നതിൽ ഒരു കുഴപ്പവുമില്ല. കൊളോണിയൽ ചിന്താഗതി ഒഴിവാക്കണം. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണ്. ഭാരതീയ വത്കരണമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതലെന്നും മാതൃഭാഷകൾക്ക് അത് പ്രാമുഖ്യം നൽകുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
‘നമ്മുടെ വേരുകളിലേക്ക് മടങ്ങാൻ, നമ്മുടെ സംസ്‌കാരത്തിന്റേയും പൈതൃകത്തിന്റേയും മഹത്വം അറിയാൻ, നമ്മുടെ വേദങ്ങളുടേയും ഗ്രന്ഥങ്ങളുടേയും മഹത്തായ നിധി അറിയാൻ.. ഞങ്ങൾ ആഗ്രഹിക്കുന്നു.. ഞങ്ങൾ കാവി വത്കരിക്കുകയാണെന്ന് അവർ പറയുന്നു… കാവിയ്‌ക്ക് എന്താണ് കുഴപ്പം? എനിക്കത് മനസിലാകുന്നില്ല’ വെങ്കയ്യ നായിഡു പറഞ്ഞു.
‘ഇന്ത്യക്കാർ തങ്ങളുടെ നാട്ടുകാരോട് മാതൃഭാഷയിൽ സംസാരിക്കുകയും ഭരണം മാതൃഭാഷയിൽ നടത്തുകയും എല്ലാ സർക്കാർ ഉത്തരവുകളും മാതൃഭാഷയിൽ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു ദിവസം എന്റെ ജീവിത കാലത്ത് കാണാനാകുമെന്ന് ആഗ്രഹിക്കുന്നു. വിദേശികൾ അവരുടെ ഭാഷയിൽ അഭിമാനിക്കുന്നതിനാലാണ് ഇംഗ്ലീഷിന് പകരം അവർ മാതൃഭാഷയിൽ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments