ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണം. ഷോപിയാനിലെയും, പുൽവാമയിലെയും ക്യാമ്പുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു.
അർദ്ധരാത്രിയോടെയാണ് ഇരു പ്രദേശങ്ങളിലെയും ക്യാമ്പുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഷോപിയാനിലെ ബബപോരയിലെ സിആർപിഎഫ് 178 ബറ്റാലിയൻ ക്യാമ്പിന് നേരെയായിരുന്നു ആദ്യ ആക്രമണം. ഇരുട്ടിന്റെ മറവിൽ എത്തിയ ഭീകരർ ക്യാമ്പിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇവിടെയുണ്ടായ ആക്രമണത്തിൽ ഒരു ജവാനാണ് പരിക്കേറ്റത്.
ആദ്യ ആക്രമണം ഉണ്ടായി ഒരു മണിക്കൂർ തികയുന്നതിന് മുൻപായിരുന്നുപുൽവാമയിൽ രണ്ടാമത്തെ ആക്രമണം ഉണ്ടായത്. പുൽവാമയിലെ നൗദാലിലെ സിആർപിഎഫ് 180 ബറ്റാലിയൻ ക്യാമ്പിന് നേരെയായിരുന്നു ഗ്രനേഡ് ആക്രമണം . ഇതിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് ജവാന്മാർക്ക് ആണ് പരിക്കേറ്റത്.
ഇന്നലെ സിആർപിഎഫിന്റെ 83ാം റെയ്‌സിംഗ് ഡേയുടെ ഭാഗമായി ജമ്മു കശ്മീരിൽ വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. പരിപാടികളിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ എത്തിയിരുന്നു. കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് അദ്ദേഹം വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
Comments