ചെന്നൈ: വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നടപടി ശരിവെച്ച കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ ഇസ്ലാമിക സംഘടനാ നേതാക്കൾ അറസ്റ്റിൽ . തമിഴ്നാട് തൗഹീദ് ജമാഅത്ത് നേതാവ് ആർ റഹ്മത്തുള്ള, തഞ്ചാവൂർ സ്വദേശി എസ്. ജമാൽ മുഹമ്മദ് ഉസ്മാനി എന്നിവരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ തമിഴ്നാട്ടിലെയും, കർണാടകയിലെയും പോലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു അറസ്റ്റ് ചെയ്തത്.
റഹ്മത്തുള്ളയെ തിരുനെൽവേലിയിൽ നിന്നും, ഉസ്മാനിയെ തഞ്ചാവൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഹിജാബ് വിഷയത്തിൽ വിധി പുറത്തുവന്നത് പിന്നാലെ ഇരു നേതാക്കളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പലതവണ ജഡ്ജിമാർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇരുവർക്കുമെതിരെ പരാതിയുമായി ആളുകൾ പോലീസിനെ സമീപിക്കാൻ ആരംഭിച്ചത്. നിരവധി പേർക്കെതിരെ സമാനരീതിയിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞ ജഡ്ജിമാരും, വിധി പറയാനിരിക്കുന്ന ജഡ്ജിമാരും പ്രഭാതസവാരിയ്‌ക്കിടെ ഓട്ടോയിടിച്ച് മരിച്ച ഝാർഖണ്ഡിലെ ജഡ്ജിയുടെ അനുഭവം ഓർമ്മയിൽ ഉണ്ടാകണമെന്നായിരുന്നു റഹ്മത്തുള്ളയുടെ ഭീഷണി. ഹിജാബ് വിഷയത്തിൽ മുസ്ലീങ്ങൾക്ക് അനുകൂലമല്ലാത്ത വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കുമെന്ന് ആയിരുന്നു ഉസ്മാനി പറഞ്ഞത്.















