ജമ്മു: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസും ഉൾപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കശ്മീർ ഫയൽസ് സിനിമയെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗുലാം നബി ആസാദിന്റെ കോൺഗ്രസിനെതിരെയുള്ള വിമർശനം. ‘ രാഷ്‌ട്രീയ പാർട്ടികൾ ജാതിയുടേയും മതത്തിന്റേയും 24 മണിക്കൂറും ഭിന്നിപ്പ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യത്തിൽ എന്റേതുൾപ്പെടെ(കോൺഗ്രസ്) ഒരു പാർട്ടിയോടും പൊറുക്കാൻ കഴിയില്ല. ജനങ്ങൾ എന്നും ഒരുമിച്ച് നിൽക്കണം. മതമോ ജാതിയോ നോക്കാതെ ആയിരിക്കണം ഓരോ വ്യക്തിക്കും നീതി നൽകേണ്ടത്’ ഗുലാം നബി ആസാദ് പറയുന്നു.
മഹാത്മാഗാന്ധി ഏറ്റവും വലിയ ഹിന്ദുവും അതേസമയം തന്നെ മതേതരവാദിയുമാണ്. ജമ്മു കശ്മീരിൽ സംഭവിച്ചതിന് എല്ലാം ഉത്തരവാദികൾ പാകിസ്താനും ഭീകരവാദികളുമാണ്. ജമ്മു കശ്മീരിലെ ഹിന്ദുക്കളേയും, കശ്മീരി പണ്ഡിറ്റുകളേയും മുസ്ലീങ്ങളേയും ഡോഗ്രാസിനേയുമെല്ലാം ഇത് പ്രതികൂലമായി ബാധിച്ചുവെന്നും ഗുലാം നബി ആസാദ് പറയുന്നു.
കോണ്‍ഗ്രസ്സ് വിട്ടേക്കുമെന്ന സൂചനയും ഗുലാംനബി ആസാദ് നല്‍കി. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ താന്‍ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിച്ച് സാമൂഹ്യസേവനം തുടങ്ങിയെന്ന വാര്‍ത്ത എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നും ജമ്മുവില്‍ നടന്ന ഒരു പരിപാടിയില്‍ ഗുലാം നബി ആസാദ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് ഗുലാം നബി അസാദ് ഉള്‍പ്പടെയുള്ളവര്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു
Comments