ഇംഫാൽ: മണിപ്പൂരിൽ ഇന്ന് തുടർച്ചയായി രണ്ടാം തവണയും ബിജെപി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്. കഴിഞ്ഞ തവണയും മുഖ്യമന്ത്രിയായിരുന്ന ബീരേൻ സിംഗിന്റെ കരുത്തുറ്റ നേതൃത്വത്തിലാണ് ഭരണം നടത്തുക. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ഒറ്റകക്ഷിയായിട്ടാണ് ഭരണത്തിലെത്തിയത്. 60ൽ 32 സീറ്റുകളാണ് ബിജെപി നേടിയത്. മുൻ ഫുട്‌ബോൾ താരമായിരുന്ന 61 കാരൻ ബീരേൻ സിംഗ് മാദ്ധ്യമരംഗത്ത് നിന്നാണ് 2002ൽ സജീവ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്.
1961ൽ ഇംഫാലിൽ ജനിച്ച ബീരേൻ മണിപ്പൂർ സർവ്വകലാശാലയിൽ നിന്നാണ് ബിരുദമെ ടുത്തത്. ബി.എസ്.എഫിന്റെ താരമായി ഫുട്‌ബോളിൽ തിളങ്ങിയ ബീരേൻ 1981ൽ ഡ്യൂറന്റ് കപ്പിൽ വിഖ്യാതരായ മോഹൻ ബഗാനെ തോൽപ്പിച്ച ടീമിലെ അംഗമായിരുന്നു. 1992ലാണ് ബീരേൻ മാദ്ധ്യമരംഗത്തേക്ക് കളംമാറിയത്. പ്രാദേശിയ പത്രം സ്വയം ആരംഭിച്ച ബീരേൻ 2002വരെ മുഖ്യപത്രാധിപരായിരുന്നു.
2002ൽ ഡെമോക്രാറ്റിക് റെവല്യൂഷണറി പാർട്ടിയിലാണ് രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചു. 2003ൽ കോൺഗ്രസ്സിൽ ചേർന്ന ബീരേൻ ഹെയിൻഗാംഗിലെ സീറ്റ് രണ്ട് തവണ നിലനിർത്തിയ നേതാവാണ്. 2016ൽ കോൺഗ്രസുമായി ഇടഞ്ഞാണ് ബിജെപിയിലെത്തിയത്. 2017ൽ സ്വന്തം മണ്ഡലം നിലനിർത്തി മുഖ്യമന്ത്രിയുമായി. ഇത്തവണ സഖ്യങ്ങളില്ലാതെ മത്സരിച്ച് ജയിച്ച ബിജെപിക്ക് കരുത്തനായ മുഖ്യമന്ത്രി എന്ന നിലയിലാണ് ബീരേൻ രണ്ടാം ഘട്ടത്തിലെ ഭരണത്തിന് ചുക്കാൻ പിടിക്കുന്നത്.
Comments