കാൻബറ: ഓസ്‌ട്രേലിയയിൽ താമസിക്കുന്നവർക്ക് പാമ്പിനെ കാണുകയെന്നത് പുതുമയുള്ള കാര്യമല്ല. വീട്ടിലും പരിസങ്ങളിലുമൊക്കെ വിഷപാമ്പുകളും മറ്റും ഓസ്‌ട്രേലിയയിൽ സർവ സാധാരണമാണ്. എന്നാൽ തലനാരിഴയ്‌ക്ക് വിഷപാമ്പിൽ നിന്നും രക്ഷപ്പെട്ട ഓസ്‌ട്രേലിയൻ വനിതയുടെ ഭാഗ്യമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ക്വീൻലാൻഡ് സ്വദേശിനിയാണ് ആ ഭാഗ്യവതി. തന്റെ ഓഫീസ് മുറിയിലെ മേശവലിപ്പ് തുറന്നപ്പോഴാണ് യുവതി ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തിയത്. പെട്ടെന്ന് പാമ്പിനെ കണ്ടതും സ്ത്രീ പരിഭ്രാന്തയായി. എന്നിരുന്നാലും സംയമനം പാലിച്ച് നീങ്ങിയതിനാൽ പാമ്പിന്റെ ദംശനത്തിൽ നിന്ന് തലനാരിഴയ്‌ക്ക് അവർ രക്ഷപ്പെട്ടു.
ഓഫീസിൽ എലികളുടെ ശല്യം കൂടിയപ്പോൾ വൃത്തിയാക്കാൻ വന്നതായിരുന്നു യുവതി. അതിന്റെ ഭാഗമായാണ് മേശവലിപ്പ് തുറന്നത്. പെട്ടെന്ന് ഭയന്നെങ്കിലും ഉടനെ തന്നെ അവർ മുറിക്ക് പുറത്തേക്ക് കടന്ന് വാതിലടച്ചു. ശേഷം പോലീസിനെ ബന്ധപ്പെട്ടു.
വളരെ വേഗമെത്തിയ പാമ്പുപിടുത്തക്കാർ മേശവലിപ്പിൽ ഇരുന്ന കക്ഷിയെ തിരഞ്ഞ് കണ്ടുപിടിച്ചു. ചാക്കിലാക്കി കൊണ്ടുപോയി. ബ്രൗൺ സ്‌നേക്ക് ഇനത്തിൽപ്പെട്ട ഉഗ്രവിഷമുള്ള പാമ്പായിരുന്നു അതെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ചടി നീളമുണ്ടായിരുന്നു. ഏറെ പ്രകോപിപ്പിച്ചാൽ മാത്രം ആക്രമിക്കുന്ന വിഭാഗം പാമ്പുകളാണിത്. മറ്റിനങ്ങളെ അപേക്ഷിച്ച് വിഷപ്പല്ലിന് നീളം കുറവാണ്. എങ്കിലും കടിയേറ്റാൽ മരിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
Comments