ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ പിന്നിലെ കാപട്യത്തിനെതിരെ രൂക്ഷ വിമർശനം. നൂറുദിന പദ്ധതിയുടെ പേരിൽ കൊട്ടിഘോഷിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രഖ്യാപിച്ച വാഗ്ദാനത്തിൽ നിന്നും സർക്കാർ പിന്മാറിയതിനെതിരെയാണ് വ്യാപകമായ വിമർശനമുയരുന്നത്.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനമായിരുന്നു ഇ-കിയോസ്‌ക് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നത്. ഭിന്നശേഷിക്കാർക്കായി മോട്ടോർ വാഹന വകുപ്പിന്റെ സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതാണ് ഇ-കിയോസ്‌ക് കേന്ദ്രങ്ങൾ.
എല്ലാ തദ്ദേശസ്ഥാപന പരിധികളിലും ഇത്തരം ഇ-കിയോസ്‌ക് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി 40 ശതമാനമോ അതിൽ കൂടുതലോ അംഗപരിമിതിയുള്ള, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിൽ തന്നെ പ്രഥമ പരിഗണന റോഡപകടത്തിൽപ്പെട്ട് പരിക്കേറ്റവർക്കായിരുന്നു. ജീവിതം വഴിമുട്ടി നിന്ന ഒരുവിഭാഗം ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്ത പദ്ധതിയായിരുന്നു ഇത്.
തൊഴിൽ ചെയ്യുന്നതിനായി മുറിയും കമ്പ്യൂട്ടറും മറ്റനുബന്ധ ഉപകരണങ്ങളും അടക്കം എല്ലാം സ്വന്തം ചിലവിൽ ചെയ്യണമെങ്കിലും നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് അപേക്ഷകളും അയച്ച് കാത്തിരുന്നത്. എന്നാൽ പരസ്യവും പ്രഖ്യാപനവുമൊക്കെ കഴിഞ്ഞ് തുടർനടപടികൾ ഉണ്ടായില്ല. ഇതെന്തുകൊണ്ടാണെന്ന് അന്വേഷിച്ചവർക്ക് സർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന വിവരമാണ് ലഭിച്ചത്.
മോട്ടോർവാഹന വകുപ്പിന്റെ ലൈസൻസ് പുതുക്കൽ, വാഹന നികുതി അടയ്‌ക്കൽ തുടങ്ങി ഓൺലൈനായി ചെയ്യാവുന്ന എല്ലാ സേവനങ്ങളും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാകുന്ന പദ്ധതി ഒരേസമയം ജനങ്ങൾക്കും അതിന്റെ നടത്തിപ്പുകാർക്കും പ്രയോജനപ്പെടുന്ന ഒന്നായിരുന്നു. എന്നിട്ടും സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത ഇത്തരം പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നതിന് എതിരെയാണ് വിമർശനമുയരുന്നത്.
അഞ്ചുവർഷത്തിനുള്ളിൽ ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവരുടെ പെൻഷൻ ആയിരം രൂപ വർധിപ്പിക്കുമെന്ന വാഗ്ദാനം നൽകിയിട്ടും അതിൽ നടപടിയുണ്ടായില്ല. രണ്ടാം ബജറ്റിലും ഒരുരൂപ പോലും വർധിപ്പിച്ചിട്ടില്ല എന്നതിലും പ്രതിഷേധം ശക്തമാണ്. കൈവല്യ, ശുഭയാത്ര, ആശ്വാസകിരണം എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളും പദ്ധതികളും എങ്ങുമെത്താതെ പോകുന്നതിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ വിമർശനമാണ് സർക്കാരിനെതിരെ ഉയരുന്നത്.
Comments