കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളയാൻ സഹായിച്ചുവെന്ന് കരുതുന്ന സൈബർ വിദഗ്ധൻ സായ്ശങ്കർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് സ്വദേശി മിൻഹാജ് ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി.
ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുത്ത ഉപകരണങ്ങൾ ലേലം ചെയ്യുന്നുണ്ടെന്നും അത് കുറഞ്ഞ തുകയിൽ വാങ്ങി നൽകാമെന്നുമാണ് സായ് ശങ്കർ പറഞ്ഞത്. തുടർന്ന് 45 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. വാങ്ങിയ പണം തിരികെ ചോദിച്ചപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. മിൻഹാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് സായ് ശങ്കറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സായ് തോക്ക് ഉയർത്തി വീഡിയോ കോളിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ രാവിലെ ജനം ടിവി പുറത്തുവിട്ടിരുന്നു. 2019-2020 വർഷത്തിലാണ് പണം തട്ടുന്നത്. കൊയിലാണ്ടി സ്വദേശികളായ മൂന്ന് പേരുടെ കയ്യിൽ നിന്നും ഇതേ കാര്യം പറഞ്ഞ് പണം തട്ടിയെടുത്തതായി മിൻഹാജിന്റെ പരാതിയിൽ പറയുന്നു. ഹണിട്രാപ്പിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ 2020ൽ മിൻഹാജ് പരാതി നൽകിയിരുന്നു. എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ സായ് ശങ്കർ സഹായിച്ചുവെന്ന വിവരം പുറത്തുവന്നതോടെയാണ് മിൻഹാജ് വീണ്ടും പരാതി നൽകുന്നത്. ദിലീപിന്റെ ഫോണിലെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ഐടി വിദഗ്ധനായ സായ് ശങ്കർ സഹായിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ മുൻകൂർ ജാമ്യം തേടി സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സായ് ശങ്കർ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം പൗലോസിനെ പിന്തുടർന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ എത്രരൂപ പ്രതിഫലം ലഭിച്ചുവെന്ന് കണ്ടെത്താൻ സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സായ്ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
Comments