കൊച്ചി: കാസർകോടു മുതൽ തിരുവനന്തപുരം വരെ കൂകിപ്പായുന്ന അതിവേഗ ട്രെയിൻ സർവ്വീസ് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2009ൽ ദാ…വന്നു എന്ന് കരുതിയതാണ്. മെട്രോമാൻ ഇ.ശ്രീധരന്റ നേതൃത്വത്തിൽ സർവ്വെ നടത്തിയതാണ്. മുപ്പതുകോടിയോളം ചെലവഴിച്ചായിരുന്നു സർവ്വേ നടപടി. എന്നാൽ പിന്നീട് പദ്ധതി മുന്നോട്ടു പോയില്ല. അന്നും പരിസ്ഥിതി ആഘാതവും സാമൂഹിക പ്രശ്‌നവും ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
ഈ പദ്ധതിയെ പൂട്ടിക്കെട്ടിയാണ് പുതിയ കെ.റെയിൽ പദ്ധതി വരുന്നത്. പറഞ്ഞതാവട്ടെ ചെലവ് കുറയ്‌ക്കാനാണെന്ന ന്യായീകരണവും. എന്നാൽ ചെലവ് കുറയില്ലെന്നു മാത്രമല്ല, അന്നുയർത്തിയ എല്ലാതടസവാദങ്ങളും ഇരട്ടിയായി കെ.റെയിലിനും ബാധകമാവും. പ്രധാനപ്രശ്‌നം അതിവേഗ പാതവരുമ്പോൾ 20 മീറ്റർ ഉയരത്തിൽ ഇരുവശത്തും വൻമതിൽ ഉയരും എന്നതാണ്. ഇത് കേരളത്തെ നെടുകെ പിളർത്തുന്ന മതിലാവും. കഴിഞ്ഞ വർഷം സർവ്വെ ആരംഭിച്ചതോടെ പ്രതിഷേധവും അരങ്ങേറി. ഏത് പദ്ധതിവരുമ്പോഴും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം എന്നു പറഞ്ഞ് പ്രതിഷേധത്തെ നിസാരവൽക്കരിക്കാനുള്ള ശ്രമം സർക്കാർ നടത്തുമ്പോൾ നാട്ടുകാർ ജീവൻമരണ പോരാട്ടത്തിലാണ്. എങ്ങും പ്രതിഷേധം കനക്കുന്നു.
പൊലീസ് പ്രതിഷേധക്കാർക്കെതിരെ നരനായാട്ട് നടത്തുന്നു.കല്ലായിലും തിരൂരും ചോറ്റാനിക്കരയും ചെങ്ങന്നൂരുമെല്ലാം പ്രതിഷേധമിരമ്പി. സ്ത്രീകളെ ഉൾപ്പെടെ തല്ലിച്ചതച്ചു. എന്നാലൊന്നും പിന്നോട്ടില്ലെന്നതരത്തിൽ ജീവന്മരണ പോരാട്ടത്തിലാണ് ജനങ്ങൾ.
കല്ലെറിയല്ലെ, കല്ലിൻ കഥപറയാം
റവന്യൂ അധികൃതർ പാകിയ സർവ്വെകല്ല് നാട്ടുകാർ പിഴുത് പുഴയിലെറിയുന്നു. വീണ്ടും നാട്ടുന്നു, വീണ്ടും പിഴുതെറിയുന്നു. പിഴുതെറിയാൻ കല്ലിന്റെ ജൻമം ബാക്കിയാവുന്നു. ഇനി ഈ കല്ലിന്റെ പിന്നാമ്പുറത്തെക്ക് ഒന്നു പോകാം. 530 കിലോ മീറ്റർ ദൈർഘ്യത്തിലാണ് റെയിൽപാളം വരുന്നത്. പാളം പ്രദേശത്തെ അഞ്ച് മേഖലകളായി തിരിച്ചാണ് സർവ്വെ നടത്തുന്നത്. മഞ്ഞനിറത്തിൽ 90 സെന്റിമീറ്റർ ഉയരവും 15 സെന്റിമീറ്റർ വൃത്താകാരത്തിലുമുള്ള കല്ലിന് ഏകദേശം ഇരുപത് കിലോയോളം ഭാരമുണ്ട്. മണ്ണിനടിയിലേക്ക് പോകുന്നഭാഗത്ത് മഞ്ഞനിറമില്ല. 24,000 കല്ലുകളാണ് പദ്ധതിക്കായി വേണ്ടത്. സിമന്റിലാണ് കല്ല് പണിതിരിക്കുന്നത്. മൂന്നു സ്ഥാപനങ്ങളാണ് ഇതിന്റെ നിർമാണം നടത്തുന്നത്. കേരളത്തിനകത്തു തന്നെയാണ് സിമന്റ് കല്ല് നിർമാണം. എന്നാൽ ഈ മൂന്നു സ്ഥാപനങ്ങൾ ഏതെന്ന് വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.
ഓരോ അൻപത്, നൂറ് മീറ്റർ അകലത്തിലാണ് കല്ലിടുക. നേരെയാണെങ്കിൽ നൂറു മീറ്ററിലും ചെറിയ വളവും തിരിവുമുണ്ടെങ്കിൽ അൻപത് മീറ്ററിലും കല്ല് പാകും. 24,000 കല്ലിൽ എത്രകല്ലുകൾ നിർമിച്ചു എന്നതിനു വ്യക്തതയില്ല. ഏതായാലും നാട്ടുന്ന വേഗത്തിൽ നാട്ടുകാർ കുറ്റി പറിച്ചെറിയുമ്പോൾ കല്ലിന്റെ എണ്ണം കൂടും.















