പത്തനംതിട്ട: ഭക്തർക്ക് ഇരുട്ടടിയായി വിഷു മുതൽ ശബരിമലയിലെ വഴിപാട് നിരക്കുകൾ കുത്തനെ ഉയർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ പ്രസാദമായ അപ്പത്തിനും അരവണയ്‌ക്കും ഉൾപ്പെടെയാണ് വൻ വർദ്ധന വരുത്തിയിരിക്കുന്നത്. നിലവിൽ 80 രൂപയുളള ഒരു ടിൻ അരവണയ്‌ക്ക് ഇനി 100 രൂപ നൽകേണ്ടി വരും. ഏഴെണ്ണം അടങ്ങുന്ന ഒരു കവർ അപ്പത്തിന് 40 രൂപയാകും.
ശബരിമലയിൽ എത്തുന്ന അന്യസംസ്ഥാന ഭക്തർ ഉൾപ്പെടെ വൻ തോതിലാണ് അപ്പവും അരവണയും വാങ്ങുന്നത്. ഒറ്റയടിക്ക് ഇത്രയും വലിയ വർദ്ധന ഭക്തർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. വഴിപാട് നിരക്കിലും വൻ വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. നിലവിൽ അഷ്ടാഭിഷേക വഴിപാടിന് 5000 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്കനുസരിച്ച് 6000 രൂപയാകും.
പുഷ്പാഭിഷേകത്തിന് 10,000 രൂപയായിരുന്നത് 12,500 രൂപയാക്കി ഉയർത്തി. പൂക്കൾ നൽകുന്ന സപ്ലെയർക്ക് 7000 രൂപ നൽകിയിരുന്നത് 7500 രൂപയായും വർദ്ധിപ്പിച്ചു. വഴിപാടുകൾക്ക് ആവശ്യമായ സാധനങ്ങളുടെ വില, കരാർ നിരക്ക്, വേതനം എന്നിവ ഉയർന്നതിനെ തുടർന്നാണ് നിരക്ക് ഉയർത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. നിരക്ക് വർദ്ധിപ്പിക്കാൻ ഹൈക്കോടതിയുടെ അംഗീകാരമുണ്ടെന്നും ബോർഡ് പറയുന്നു. പമ്പ ദേവസ്വത്തിലെ വഴിപാട് നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.
Comments