കൊൽക്കത്ത : ബംഗാളിലെ ബീർഭുമിൽ എട്ടുപേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇത്തരം സംഭവങ്ങൾ എല്ലായിടത്തും നടക്കുന്നതാണെന്നും സർവ്വ സാധാരാണമാണെന്നുമാണ് മമത പറഞ്ഞത്. രണ്ടു കുഞ്ഞുങ്ങൾ അടക്കം എട്ട് പേർ വെന്ത് മരിച്ച് മണിക്കൂറുകൾക്കകമാണ് സംസ്ഥാനത്തെ മുഖ്യമന്ത്രി ന്യായീകരണവുമായി രംഗത്തെത്തിയത്.
ബീർഭുമിൽ നടന്ന സംഭവത്തെ ഞാൻ ന്യായീകരിക്കുന്നില്ല. എന്നാൽ ഇത് പോലുള്ള സംഭവങ്ങൾ ഉത്തർപ്രദേശിലും, ഗുജറാത്തിലും, ബീഹാറിലും, രാജസ്ഥാനിലും നടക്കുന്നുണ്ട്. യുപിയിൽ കൊലപാതകം നടന്നപ്പോൾ അവിടേക്ക് തൃണമൂൽ സംഘത്തെ അയച്ചിരുന്നു. എന്നാൽ അവർക്ക് പ്രവേശനം നിഷേധിച്ചു. അതേസമയം ബംഗാളിലേക്ക് ആർക്ക് വേണമെങ്കിലും വരാമെന്ന് മമത പറഞ്ഞു.
കലാപം നടന്ന ബീർഭും ഉടൻതന്നെ സന്ദർശിക്കുമെന്നാണ് മമത പറഞ്ഞത്. നേരിട്ടെത്തി വിശദമായ വിലയിരുത്തൽ നടത്തുമെന്നും ഇതിനായി രാഷ്‌ട്രീയ യോഗങ്ങൾ മാറ്റിവെച്ചെന്നും മമത പറഞ്ഞു. കൊലപാതകത്തിൽ അന്വേഷണത്തിന് ഉത്തരവിടും. ബംഗാളിലെ ജനങ്ങൾ ഇനിയും ഇത്തരം പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടി വരില്ലെന്നും മമത കൂട്ടിച്ചേർത്തു.
തിങ്കളഴ്ച രാത്രിയാണ് ബീർഭും ജില്ലയിലെ രാംപൂർഹട്ടിൽ ആക്രമണം നടന്നത്. അക്രമികൾ അർദ്ധരാത്രി എത്തി പ്രദേശത്തെ 12 ഓളം വീടുകൾക്ക് തീവെയ്‌ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ് വിലയിരുത്തൽ. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തൃണമൂൽ ഗുണ്ടകളാണ് ആക്രമണം നടത്തിയത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. തൃണമൂൽ അക്രമികൾ ചേരി തിരിഞ്ഞ് ആക്രമിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Comments