ബംഗളൂരു: ബജ്‌റംഗ്ദൾ പ്രവർത്തകനെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കർണ്ണാടക സർക്കാർ എൻഐഎയ്‌ക്ക് കൈമാറി. സംഭവത്തിൽ ഇതുവരെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ എൻഐഎ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കേസിൽ എൻഐഎ അന്വേഷണം വേണമെന്ന് ഹർഷയുടെ കുടുംബവും ബിജെപി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തിൽ നിലപാട് അറിയിച്ചതിനെ തുടർന്നാണ് ഹർഷയെ മതമൗലികവാദികൾ കൊലപ്പെടുത്തുന്നത്.
ഫെബ്രുവരി 20ന് രാത്രിയാണ് ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തുന്നത്. കർണാടകയിൽ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ച് പരസ്യമായി ഹർഷ രംഗത്ത് വന്നിരുന്നു. സ്‌കൂളുകളിലും, കോളേജുകളിലും യൂണിഫോം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്യാമ്പെയ്നും സജീവമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികൾ ഭീഷണിപ്പെടുത്തിയെങ്കിലും ഹർഷ അത് വകവയ്ച്ചില്ല. ഇതാണ് അക്രമികളെ കൊലയ്‌ക്ക് പ്രേരിപ്പിച്ചത്.
സംഭവത്തിൽ പ്രതികളെ ആരെയും വെറുതെ വിടില്ലെന്നും എല്ലാവർക്കും ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു. 10 പ്രതികൾക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. 2016 മുതൽ പ്രതികൾക്ക് ഹർഷയോട് വൈരാഗ്യമുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായ പലരുടെ പേരിലും കൊലപാതക കേസുകൾ അടക്കം ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments