ന്യൂഡൽഹി : 1990 ൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല അന്വേഷിക്കണമെന്ന ഹർജി പുന:സ്ഥാപിക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ റൂട്ട്സ് ഇൻ കശ്മീർ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
2017 ൽ തള്ളിയ ഹർജി പുന:സ്ഥാപിക്കണം എന്നാണ് ആവശ്യം. 1989-1990 കാലയളവിൽ കശ്മീരി പണ്ഡിറ്റുകൾ കൊലചെയ്യപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് 2017 ൽ ഹർജി നൽകിയത്. എന്നാൽ ഇത് സുപ്രീംകോടതി തള്ളിയിരുന്നു.
ഹർജി തള്ളിയതിന് യാതൊരു നീതീകരണവും സുപ്രീം കോടതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന ഹർജി നൽകിയിരിക്കുന്നത്. ഹർജി പുന:സ്ഥാപിച്ച് അനുകൂലമായ വിധി പുറപ്പെടുവിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സംഭവത്തിൽ അന്വേഷണത്തിനായി സിബിഐയെയോ, എൻഐഎയെയോ ഏൽപ്പിക്കണം.
സംഭവത്തിൽ ജമ്മു കശ്മീർ പോലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഹർജിയിൽ ഉണ്ട്. വിഷയത്തിൽ നേരത്തെ റിട്ട് പെറ്റീഷനുമായി സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ വീണ്ടും രാജ്യത്ത് ചർച്ചയാകുകയാണ്. ദി കശ്മീർ ഫയൽസ് എന്ന സിനിമയാണ് ഇതിന് വഴിവെച്ചത്.
Comments