ലഖ്നൗ: യോഗി ആദിത്യനാഥ് രണ്ടാംവട്ടവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ പുതിയ മന്ത്രിസഭയിൽ ആരോക്കെയുണ്ടാവും എന്നത് ദേശീയതലത്തിൽ തന്നെ ഉറ്റുനോക്കുകയാണ്. ഒബിസികൾക്കും ദളിതർക്കും മതിയായ പ്രാതിനിധ്യം ഉണ്ടാകും.
കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശർമ്മ, സിദ്ധാർത്ഥ് നാഥ് സിംഗ്, നന്ദ് ഗോപാൽ നന്ദി, സതീഷ് മഹാന, ജിതിൻ പ്രസാദ, ബ്രജേഷ് പതക്, ജയ് പ്രതാപ് സിംഗ്, സുരേഷ് ഖന്ന, ശ്രീകാന്ത് ശർമ്മ എന്നിവർക്ക് പുതിയ യുപി സർക്കാരിൽ പ്രധാന വകുപ്പുകൾ ലഭിക്കുമെന്നും ഇരുപത്തിയഞ്ചിലേറെപുതുമുഖങ്ങളെ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതാപ് ഷാഹി, ബിപിൻ വർമ, സന്ദീപ് സിംഗ് ലോധി, ധരംപാൽ ലോധി, ഭൂപേന്ദ്ര ചൗധരി, അസീം അരുൺ, രാജേശ്വർ സിംഗ്, രമാപതി ശാസ്ത്രി, സതീഷ് മഹാന, ആശിഷ് പട്ടേൽ (അപ്നാദൾ), സഞ്ജയ് നിഷാദ് (നിഷാദ്പാർട്ടി), മൊഹ്സിൻ റാസ എന്നിവരും അടുത്ത യുപി സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.
രണ്ട് ഉപമുഖ്യമന്ത്രിമാർ ഇത്തവണയും ഉണ്ടാവും. യുപി ബിജെപി നിയമസഭാ കക്ഷി നേതാവ് കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി തുടരുമെന്നാണ് വിവരം. ജാദവ് വിഭാഗത്തിൽ നിന്നുള്ള ബേബിറാണി മൗര്യയാവും ഉപമുഖ്യമന്ത്രിയായി പ്രതീക്ഷിക്കുന്ന രണ്ടാമത്തെയാൾ. മാർച്ച് 24നാണ് ആദിത്യനാഥ് ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത്.
Comments